ഊട്ടി ∙ നീലഗിരി മൗണ്ടൻ റെയിൽവേയിലെ യാത്ര ആസ്വദിക്കാൻ പൈതൃക ട്രെയിൻ വാടകയ്ക്കെടുത്തു ജർമൻ സ്വദേശികൾ. സ്വിസ് മെയ്ഡ് എക്സ് ക്ലാസ് നീരാവി എൻജിൻ ഘടിപ്പിച്ച ട്രെയിനിലാണ് ഇവർ മേട്ടുപ്പാളയത്തു നിന്ന് ഊട്ടിയിലെത്തിയത്. 6 വർഷം കഴിഞ്ഞാണ് ഈ എൻജിൻ ഓടിയതെന്നതും വിസ്മയമായി. പൈതൃക ട്രെയിൻപാതയിലെ തുരങ്കങ്ങളിലൂടെയും പാലങ്ങളിലൂടെയുമുള്ള യാത്രയിൽ മലകളുടെ ദൃശ്യമനോഹാരിത ആസ്വദിച്ചാണ് ഇവർ യാത്ര ചെയ്തത്. റണ്ണിമേട്, ഹിൽ ഗ്രോവ് തുടങ്ങിയ ആളില്ലാ സ്റ്റേഷനുകളിലും കൂനൂർ, വെല്ലിങ്ടൺ, അരുവങ്കാട്, കേത്തി, ലവ്ഡേൽ സ്റ്റേഷനുകളിലും നിർത്തിയാണു ട്രെയിൻ ഊട്ടിയിലെത്തിയത്. 3 ലക്ഷം രൂപയാണു പൈതൃക ട്രെയിനിന്റെ വാടക.
വേനലവധിക്ക് തണുക്കാൻ ഊട്ടിപ്പട്ടണത്തിലേക്ക് പോയാലോ? വേനലവധിക്കാലത്ത് ഊട്ടി പൈതൃക ട്രെയിൻ പ്രത്യേക സർവീസ് നടത്തുമെന്നു സതേൺ റെയിൽവേ അറിയിച്ചു. മാർച്ച് 27 മുതൽ ജൂലൈ 6 വരെയുള്ള വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണു പ്രത്യേക സർവീസ്. വെള്ളി, ഞായർ ദിവസങ്ങളിൽ മേട്ടുപ്പാളയം–ഊട്ടി റൂട്ടിലും ശനി, തിങ്കൾ ദിവസങ്ങളിൽ ഊട്ടി–മേട്ടുപ്പാളയം റൂട്ടിലുമാണു പ്രത്യേക സർവീസുകൾ നടത്തുക. രാവിലെ 9.10 ന് മേട്ടുപ്പാളയത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ 2.25ന് ഊട്ടിയിൽ എത്തും. ഊട്ടിയിൽ നിന്നു 11.25ന് യാത്ര തുടങ്ങുന്ന ട്രെയിൻ 4.20ന് മേട്ടുപ്പാളയത്തെത്തും. കൂടാതെ ഊട്ടി – കേത്തി – ഊട്ടി 3 സർവീസുകളും ഈ ദിവസങ്ങളിൽ നടത്തും. ദിവസേന രാവിലെ 7ന് മേട്ടുപ്പാളയത്തു നിന്ന് ഊട്ടിയിലേക്കും ഉച്ചയ്ക്കു 2ന് ഊട്ടിയിൽ നിന്നു മേട്ടുപ്പാളയത്തേക്കും ഉള്ള സർവീസുകൾ തുടരും. കൂനൂർ- ഊട്ടി ദിവസേന 4 സർവീസുകളുമുണ്ട്.














