ടെഹ്റാൻ: ഇറാന്റെ മണ്ണിൽ പാദം വെക്കുന്ന ഏതൊരു അമേരിക്കൻ സൈനികനും ‘ശവപ്പെട്ടിയിലേ മടങ്ങൂ’ എന്ന മുന്നറിയിപ്പുമായി ഇറാന്റെ ഇംഗ്ലീഷ് ദിനപത്രമായ ‘ടെഹ്റാൻ ടൈംസ്’. ഒന്നാം പേജിൽ ‘നരകത്തിലേക്ക് സ്വാഗതം’ (Welcome To Hell) എന്ന തലക്കെട്ടോടെയുള്ള വാർത്തയാണ് അവർ നൽകിയിരിക്കുന്നത്. മിഡിൽ ഈസ്റ്റിലേക്ക് 10,000 സൈനികരെ കൂടി അയക്കാൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണിത്.
ഇറാനിൽ ഒരു കരസേനാ നീക്കത്തിന് (Ground operation) അമേരിക്ക തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് ഇത് ആക്കം കൂട്ടിയിട്ടുണ്ട്. സമാധാന ചർച്ചകൾ നടക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിക്കുമ്പോഴും മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യം വലിയ തോതിൽ വർദ്ധിപ്പിക്കുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ട്രംപിന് വിവിധ തരത്തിലുള്ള സൈനിക പിൻബലം നൽകാനാണ് ഈ അധിക സൈനിക വിന്യാസമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.അതേസമയം, അമേരിക്കൻ സൈന്യം ഇറാനിൽ പ്രവേശിച്ചാൽ യമനിലെ ഹൂതി (Houthi) സഖ്യകക്ഷികളെ ഉപയോഗിച്ച് ചെങ്കടലിലെ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം തുടങ്ങുമെന്നും യുദ്ധത്തിൽ പുതിയൊരു മുഖം തുറക്കുമെന്നും ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാൻ തീരത്തെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് (Kharg Island) സമീപമായിരിക്കും ഈ സൈനികരെ വിന്യസിക്കാൻ സാധ്യത.
അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ‘വളരെ നന്നായി നടക്കുന്നു’ എന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. വാഷിങ്ടൺ 15 ഇന സമാധാന നിർദ്ദേശം ഇറാനുമായി പങ്കുവെച്ചിട്ടുണ്ടെങ്കിലും, നേരിട്ടുള്ള ചർച്ചകൾക്ക് ഇറാൻ വിമുഖത കാണിക്കുന്നത് ആശയവിനിമയത്തെ ബാധിക്കുന്നുണ്ട്.ഇതിനിടയിൽ, വെള്ളിയാഴ്ച പുലർച്ചെ ടെഹ്റാനിലെ ഇറാനിയൻ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ വലിയ തോതിൽ വ്യോമാക്രമണം നടത്തിയിരുന്നു. ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും ഇസ്രയേൽ ആക്രമണം തുടർന്നു. ഹിസ്ബുള്ള സൈന്യം ദക്ഷിണ ലബനനിൽ ഇസ്രയേൽ സൈന്യവുമായി നേരിട്ട് ഏറ്റുമുട്ടുന്നതായും റിപ്പോർട്ടുകളുണ്ട്.














