അതി സമ്പന്നരാണെന്ന് മറ്റുള്ളവരെ ബോധിപ്പിക്കുന്നത് ചിലർക്ക് ഒരു ത്രില്ലാണ്. സമ്പത്ത് പ്രദർശിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗം സ്വർണവുമാണ്. ഈ സ്വർണഭ്രാന്തിന് സ്ത്രീ പുരുഷ വ്യത്യാസമില്ല. എന്നാൽ സ്വയം സമ്പന്നനാണെന്ന് മറ്റുള്ളവർക്ക് മുന്നിൽ മേനി നടിക്കാൻ സ്വർണാഭരണങ്ങളിൽ മുങ്ങി ഒടുവിൽ പിടിയിലായിരിക്കുകയാണ് ഹൈദരാബാദ് സ്വദേശിയായ സൂര്യ ഭായ്. കയ്യിലും കഴുത്തിലുമായി വമ്പൻ സ്വർണാഭരണങ്ങൾ ധരിച്ച് ജനങ്ങൾക്കിടയിൽ അതിസമ്പന്നൻ എന്ന പ്രതീതി ഉണ്ടാക്കുകയായിരുന്നു സൂര്യ.
‘ഓൾഡ് സിറ്റി ഗോൾഡ് മാൻ’ എന്നാണ് സൂര്യ പ്രദേശവാസികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. കണ്ടാൽ ഇരുപതോ മുപ്പതോ പവൻ തോന്നിപ്പിക്കുന്ന ഒന്നിലധികം മാലകളും കൈ മൂടുന്നത്രയും വളകളും മോതിരങ്ങളുമെല്ലാം അണിഞ്ഞാണ് സൂര്യ പതിവായി ജനങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. തന്റെ അതിസമ്പന്നത പ്രകടിപ്പിക്കാൻ യൂട്യൂബ് അഭിമുഖങ്ങളും മറ്റു സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുന്ന വിഡിയോകളും സൂര്യ ഉപയോഗിച്ചു. ഇതിനുപുറമേ ആഭരണങ്ങൾ ധരിച്ച് പൊതുവേദികളിലും എത്തി.
അമിത വലിപ്പമുള്ളവയായിരുന്നു ആഭരണങ്ങളിൽ ഏറെയും.ആഭരണങ്ങളുടെ പകിട്ട് കൂട്ടിക്കാണിക്കാനായി വെളുത്ത വസ്ത്രങ്ങളാണ് പൊതുവേ ധരിക്കുന്നത്. പല അവസരങ്ങളിലും വ്യത്യസ്ത ഡിസൈനുകളിലുള്ള ആഭരണങ്ങൾ മാറിമാറി ധരിക്കുന്നതും സൂര്യയുടെ പതിവായിരുന്നു. ഇവയൊക്കെ യഥാർഥ സ്വർണ മാണോ എന്ന് പല അഭിമുഖങ്ങളിലായി പല ആവർത്തി ചോദിച്ചപ്പോഴും വ്യാജമല്ല എന്ന് ഇയാൾ ഉറപ്പിച്ചു പറയുകയും ചെയ്തു. എന്നാൽ ഒടുവിൽ ഇപ്പോൾ ആദായ നികുതി വിഭാഗം വമ്പൻ സ്വർണ സമ്പാദ്യമുള്ളവരെ കണ്ടെത്താൻ ഇറങ്ങിത്തിരിച്ചതോടെ സൂര്യ പിടിയിലായി.
ഡൽഹി വിമാനത്താവളത്തിൽ വച്ച് തെലങ്കാന ഹോക്കി അസോസിയേഷൻ പ്രസിഡന്റ് കൊണ്ട വിജയ് കുമാറിൽ നിന്നും 1.4 കിലോഗ്രാം സ്വർണാഭരണങ്ങൾ കണ്ടെത്തിയതിന്റെ ചുവടു പറ്റിയുള്ള അന്വേഷണങ്ങൾ വ്യാപിച്ചതോടെയാണ് വ്യാജസമ്പന്നൻ കുടുങ്ങിയത്. സൂര്യ ധരിച്ചതിൽ ഭൂരിഭാഗവും സ്വർണ നിറവും റോഡിയം കോട്ടിങ്ങുമുള്ള ചെമ്പ് ആഭരണങ്ങളാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതിന് പുറമേ സൂര്യ ഭായ് എന്നത് യഥാർഥ പേരല്ലെന്നും അട്ടാപൂർ സ്വദേശിയായ പല്ലപ്പു സുരേഷ് കുമാറാണ് ഇയാളെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരായപ്പോഴും സൂര്യ ഭായ് 12 ആഭരണങ്ങൾ കൈവശം വച്ചിരുന്നു, അവയ്ക്ക് ഏകദേശം ഒരു കോടി രൂപ വിലവരുമെന്ന് ആദ്യം അവകാശപ്പെട്ടു. എന്നാൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെ മൂല്യം കുറഞ്ഞു വരികയായിരുന്നു. ഒടുവിൽ ആഭരണങ്ങളുടെ മൂല്യം അധികൃതർ തന്നെ പരിശോധിച്ചപ്പോഴാണ് മൂന്നുലക്ഷം രൂപയായി കുറഞ്ഞത്. ചില ആഭരണങ്ങൾ സ്വർണം പൂശിയ ചെമ്പാണ്. ഒരെണ്ണം സ്വർണം പൂശിയ വെള്ളി ആഭരണമാണെന്നും കണ്ടെത്തി. അടിക്കടി ആഭരണങ്ങൾ മാറ്റിയിട്ട് പ്രത്യക്ഷപ്പെട്ടത് സ്റ്റൈലിനു വേണ്ടിയായിരുന്നില്ല എന്നും കോട്ടിങ് മങ്ങിയത് മൂലം പുതിയവ ധരിക്കേണ്ടി വരികയായിരുന്നു എന്നും സൂര്യ ഭായ് ഉദ്യോഗസ്ഥർക്കും മുൻപാകെ സമ്മതിച്ചിട്ടുണ്ട്.ഇയാളുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും പൊതുജനത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്ന പ്രതിച്ഛായയുമായി യോജിക്കുന്നില്ല എന്ന് തോന്നിയതോടെയാണ് ഉദ്യോഗസ്ഥർ അന്വേഷണം കടുപ്പിച്ചത്. ആറുവർഷമായി ആദായ നികുതി അടച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. സൂര്യയുടെയോ ഭാര്യയുടെയോ പേരിൽ പ്രോപ്പർട്ടികൾ ഇല്ല എന്നും പ്രതിമാസം ഇരുപതിനായിരം രൂപ വാടക നൽകിയാണ് ഇവർ കഴിയുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.














