ബ്യൂനസ് ഐറിസ്∙ ‘മഴ കഴിയുന്നത് വരെ കാത്തിരിക്കുക, ഉടനെ വരും’– മക്കളെ നോക്കാൻ വന്ന യുവതിക്ക് യുവദമ്പതികൾ അയച്ചത് അവരുടെ അവസാന സന്ദേശമായി മാറി. വടക്കൻ അർജന്റീനയിലെ ടാഫി വീജോയിൽ നടന്ന വിവാഹത്തിന് ശേഷം മക്കളുടെ അടുത്തേക്ക് മടങ്ങുന്നതിനിടെയാണ് മരിയാനോ റോബിൾസ് (28), സോളാന അൽബോർനോസ് (32) എന്നിവർ മക്കളെ നോക്കാൻ വന്ന യുവതിക്ക് സന്ദേശം അയച്ചത്.
പെരുമഴയും കൊടുങ്കാറ്റും കാരണം ദമ്പതികൾ യാത്ര ചെയ്തിരുന്ന കാർ ഒഴുകിപ്പോയതാണ് അപകട കാരണം. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് വിവാഹ റിസപ്ഷൻ കഴിഞ്ഞ് ഇവർ തിരികെ പോയത്. ഏറെ നേരമായിട്ടും എത്താതിരുന്നതോടെ ആശങ്കാകുലരായ ബന്ധുക്കളും വിവാഹത്തിലെ അതിഥികളും സമൂഹമാധ്യമത്തിലൂടെ സഹായം തേടി.
മണിക്കൂറുകൾക്ക് ശേഷം, ഇവർ സഞ്ചരിച്ചിരുന്ന കാർ കുഴിയിൽ തലകീഴായി കിടക്കുന്ന നിലയിൽ കണ്ടെത്തി. പരസ്പരം ആലിംഗനം ചെയ്ത നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിയാനോ സിവിൽ സർവീസ് ഉദ്യോഗസ്ഥനും സോളാന സർക്കാർ സേവിങ്സ് ബാങ്കായ കാജ പോപ്പുലർ ഡി അഹോറോസിലെ ജീവനക്കാരിയുമായിരുന്നു. അഞ്ചും ഒമ്പതും മാസം പ്രായമുള്ളവരാണ് ഇവരുടെ കുട്ടികൾ. മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.














