സെക്സ്, കൺസ്യൂമറിസം, ഏകാന്തത… ‘ഐ ആം ഗ്ലാഡ് മൈ മോം ഡൈഡ്’ എന്ന ചർച്ച ചെയ്യപ്പെട്ട ഓർമക്കുറിപ്പിന് ശേഷം ജെനറ്റ് മക്കർഡി തന്റെ ആദ്യ നോവലുമായി എത്തുമ്പോൾ വായനക്കാർക്കിടയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. പതിനേഴുകാരിയായ വാൾഡോയുടെയും അവളുടെ അധ്യാപകന്റെയും സങ്കീർണമായ ബന്ധത്തിലൂടെ സഞ്ചരിക്കുന്ന ‘ഹാഫ് ഹിസ് ഏജ്’ എത്രത്തോളം വായനക്കാരെ തൃപ്തിപ്പെടുത്തുന്നുണ്ടെന്നാണ് അന്വേഷിക്കുന്നത്.2000കളുടെ മധ്യത്തിൽ നിക്കലോഡിയൻ ചാനലിലൂടെ കൗമാരക്കാരുടെ ഹരമായി മാറിയ മുഖമാണ് ജെനറ്റ് മക്കർഡിയുടേത്. ‘ഐ കാർലി’ എന്ന പ്രശസ്തമായ പരമ്പരയിലൂടെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ മുൻ നടി തന്റെ വ്യക്തിജീവിതത്തിലെ കടുത്ത അനുഭവങ്ങൾ തുറന്നെഴുതിയ ‘ഐ ആം ഗ്ലാഡ് മൈ മോം ഡൈഡ്’ (I’m Glad My Mom Died) എന്ന കുറിപ്പിലൂടെ 2022ൽ സാഹിത്യ ലോകത്തും തരംഗമായി. 2026ൽ എത്തുമ്പോൾ ജെനറ്റ് വീണ്ടും വാർത്തകളിൽ നിറയുന്നത് തന്റെ ആദ്യ ഫിക്ഷൻ നോവലായ ‘ഹാഫ് ഹിസ് ഏജ്’ (Half His Age) ലൂടെയാണ്. ഒരു കൗമാരക്കാരിയുടെ കാഴ്ചപ്പാടിലൂടെ സദാചാരത്തിന്റെ അതിർവരമ്പുകളെയും മാനസിക സംഘർഷങ്ങളെയും കൃത്യമായി വിചാരണ ചെയ്യുകയാണ് ഈ പുസ്തകം.
∙ ആരാണ് വാൾഡോ?നോവലിലെ പ്രധാന കഥാപാത്രമായ വാൾഡോ പതിനേഴു വയസ്സുകാരിയാണ്. എന്നാൽ സാധാരണ കൗമാരക്കാരുടെ വിനോദങ്ങളിലല്ല അവൾക്ക് താൽപര്യം. അവൾ തന്റെ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപകനായ കോർഗിയുമായി പ്രണയത്തിലാകുന്നു. വിവാഹിതനും മക്കളുള്ളവനുമായ കോർഗിക്ക് വാൾഡോയുടെ ഇരട്ടി പ്രായമുണ്ട്. അവിടെയാണ് നോവലിന്റെ ഉള്ളടക്കം പ്രസക്തമാകുന്നത്.വാൾഡോ എന്ന കഥാപാത്രം തികച്ചും വൈരുധ്യങ്ങൾ നിറഞ്ഞതാണ്. അവൾ ഒരേസമയം നിഷ്കളങ്കയും എന്നാൽ പക്വതയുള്ളവളുമാണ്. അതീവ ബുദ്ധിമതിയായ അവൾ പക്ഷേ ഏകാന്തതയാൽ നീറുന്നവളുമാണ്. ഒരു വശത്ത് ഷോപ്പിങ് അഡിക്ഷനും ലൈംഗികമായ അമിതമായ താൽപര്യങ്ങളും അവളെ വേട്ടയാടുമ്പോൾ മറുവശത്ത് അവഗണിക്കുന്ന അമ്മയും സുഹൃത്തല്ലാത്ത ഉറ്റ സുഹൃത്തും അവളെ ലോകത്തുനിന്ന് ഒറ്റപ്പെടുത്തുന്നു. താൻ തിരസ്കരിക്കപ്പെടുന്ന ലോകത്ത് തന്നെ ഒരാൾ കാണുന്നു, അംഗീകരിക്കുന്നു എന്ന തിരിച്ചറിവാണ് അധ്യാപകൻ കൂടിയായ കോർഗിയിലേക്ക് അവളെ അടുപ്പിക്കുന്നത്.
മക്കർഡിയുടെ മുൻപത്തെ കൃതികളെപ്പോലെ തന്നെ ഈ നോവലും തികച്ചും ‘ബ്ലണ്ട്’ ആയ എഴുത്തുരീതിയാണ് സ്വീകരിച്ചിരിക്കുന്നത്. പ്രണയത്തെയും ലൈംഗികതയെയും കുറിച്ചുള്ള അതിഭാവുകത്വങ്ങളില്ലാത്ത വിവരണം പലപ്പോഴും വായനക്കാരെ അസ്വസ്ഥമാക്കിയേക്കാം. എന്നാൽ ഇതാണ് മക്കർഡിയുടെ സവിശേഷത. സുന്ദരമായ വാക്കുകളാൽ സത്യത്തെ മൂടിവയ്ക്കാൻ അവർ ശ്രമിക്കുന്നില്ല.അതേസമയം വാൾഡോയുടെ ഷോപ്പിങ് അഡിക്ഷനും വെറുമൊരു ശീലമല്ല, മറിച്ച് അവളുടെ ഉള്ളിലെ ശൂന്യതയെ മറികടക്കാനുള്ള ഒരു വഴിയായാണ് നോവലിൽ ചിത്രീകരിച്ചിരിക്കുന്നത്. കൺസ്യൂമറിസം എങ്ങനെയാണ് മനുഷ്യന്റെ വൈകാരിക ജീവിതത്തെ സ്വാധീനിക്കുന്നത് എന്ന് മക്കർഡി ഇതിലൂടെ വരച്ചുകാട്ടുന്നു.
∙ കഥാപാത്രങ്ങളും പാളിച്ചകളുംനോവൽ പൂർണമായും വാൾഡോയുടെ കാഴ്ചപ്പാടിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഇത് കോർഗി എന്ന കഥാപാത്രത്തെക്കുറിച്ച് വായനക്കാരിൽ ഒരു അവ്യക്തത സൃഷ്ടിക്കുന്നുണ്ട്. കോർഗിയുടെ ഭാഗത്തുനിന്നുള്ള ചിന്തകൾ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ കഥയ്ക്ക് കൂടുതൽ ആഴം ലഭിക്കുമായിരുന്നു എന്നും നിരീക്ഷണമുണ്ട്.
വാൾഡോ എന്ന കഥാപാത്രത്തോട് വായനക്കാർക്ക് സഹതാപം തോന്നുക പ്രയാസകരമാണ്. അവൾ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും യുക്തിക്ക് നിരക്കാത്തതും സ്വാർഥവുമാണ്. എങ്കിലും നോവലിന്റെ അവസാന ഭാഗങ്ങളിൽ അവളുടെയും അമ്മയുടെയും ബന്ധത്തെക്കുറിച്ച് ലഭിക്കുന്ന സൂചനകൾ വാൾഡോയുടെ സ്വഭാവ വൈകല്യങ്ങൾക്ക് പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തുന്നു. കോർഗിയും വാൾഡോയും തമ്മിലുള്ള കെമിസ്ട്രി നോവലിൽ ഒരിടത്തും അനുഭവപ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഒരുപക്ഷേ, ആ ബന്ധത്തിന്റെ പൊള്ളത്തരം കാണിക്കാൻ എഴുത്തുകാരി മനപ്പൂർവം ചെയ്തതാകാം ഇതെന്നും വാദമുണ്ട്.∙ ഭാഷാ ശൈലിഏകദേശം തൊണ്ണൂറോളം അധ്യായങ്ങളുണ്ടെങ്കിലും അവ വളരെ ചെറുതാണ് എന്നത് പുസ്തകം വേഗത്തിൽ വായിച്ചുതീർക്കാൻ സഹായിക്കുന്നു. ലളിതവും എന്നാൽ പരുക്കനുമായ ഭാഷയാണ് മക്കർഡി ഉപയോഗിച്ചിരിക്കുന്നത്. ലൈംഗിക രംഗങ്ങളുടെ അതിപ്രസരവും വിവരണങ്ങളും നോവലിനെ ചിലയിടങ്ങളിൽ ‘വൾഗർ’ എന്ന ഗണത്തിലേക്ക് മാറ്റുന്നുണ്ട്. അതിനാൽ തന്നെ, കേന്ദ്ര കഥാപാത്രം ഒരു കൗമാരക്കാരിയാണെങ്കിലും ഇത് ഒരു കൗമാര വായനക്കാർക്ക് ശുപാർശ ചെയ്യാവുന്ന പുസ്തകമല്ല.
∙ ‘മിക്സഡ്’ അനുഭവം’ഐ ആം ഗ്ലാഡ് മൈ മോം ഡൈഡ്’ നൽകിയ ആഘാതമോ സ്വാധീനമോ ഈ നോവലിന് നൽകാൻ കഴിയുന്നുണ്ടോ എന്നത് സംശയമാണ്. പലപ്പോഴും കഥാപാത്രങ്ങളുമായി ഒത്തുപോകാൻ വായനക്കാരന് കഴിയാതെ വരുന്നത് നോവലിന്റെ വലിയൊരു പോരായ്മയായി കാണുന്നു. പ്രമേയം അധ്യാപക-വിദ്യാർഥി ബന്ധമാണെങ്കിലും അതിനപ്പുറം ഏകാന്തതയുടെയും തിരിച്ചറിയപ്പെടാനുള്ള വെമ്പലിന്റെയും കഥയാണിതെന്ന് പറയാം. വാൾഡോ തന്റെ അമ്മയുടെ മൂഡുകൾക്ക് അനുസരിച്ച് ഒളിഞ്ഞും തെളിഞ്ഞും ജീവിക്കുന്നതും ശാരീരിക സുഖങ്ങളിലൂടെ സമാധാനം കണ്ടെത്താൻ ശ്രമിക്കുന്നതും വായനക്കാരെ അസ്വസ്ഥമാക്കും.ജെനറ്റ് മക്കർഡി എന്ന എഴുത്തുകാരിയുടെ ഭാവിയിലേക്കുള്ള ചുവടുവയ്പ്പാണ് ‘ഹാഫ് ഹിസ് ഏജ്’ എന്ന് പറയാം. എഴുത്തിലെ ലാളിത്യവും സത്യസന്ധതയും അവരെ വേറിട്ടു നിർത്തുന്നുണ്ടെങ്കിലും, ഒരു ഫിക്ഷൻ എന്ന നിലയിൽ ഈ നോവൽ പൂർണമായി വിജയിച്ചോ എന്ന് ചോദിച്ചാൽ ഉത്തരം സങ്കീർണമാണ്. വിവാദപരമായ കണ്ടെന്റ് ഇഷ്ടപ്പെടുന്നവർക്കും മക്കർഡിയുടെ പരുക്കൻ ശൈലിയെ സ്നേഹിക്കുന്നവർക്കും ഈ പുസ്തകം ഒരു തവണ വായിക്കാവുന്നതാണ്. എങ്കിലും, അവരുടെ അടുത്ത സൃഷ്ടിയിൽ ഇതിനേക്കാൾ മികച്ചൊരു ഉള്ളടക്കമാണ് വായനക്കാർ പ്രതീക്ഷിക്കുന്നത്.














