Latest

ലബനീസ് പത്രപ്രവർത്തക അമൽ ഖലീലിനെ വധിച്ച് ഇസ്രയേൽ; രക്ഷാപ്രവർത്തനം തടസപ്പെടുത്തി

ബെയ്റൂട്ട് ∙ തെക്കൻ ലബനനിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു. ലബനീസ് സൈനിക വക്താവും അമൽ ജോലി ചെയ്തിരുന്ന ‘അൽ-അഖ്ബാർ’ പത്രവുമാണ് മരണവാർത്ത സ്ഥിരീകരിച്ചത്. അമലിനൊപ്പമുണ്ടായിരുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സൈനബ് ഫറജിന് ആക്രമണത്തിൽ പരുക്കേറ്റു.അൽ-തൈരി നഗരത്തിനു സമീപം റിപ്പോർട്ടിങ്ങിന് എത്തിയതായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനു തൊട്ടുമുന്നിലുണ്ടായിരുന്ന കാറിനു നേരെ ഇസ്രയേൽ മിസൈൽ പതിച്ചതോടെ, ജീവൻ രക്ഷിക്കാനായി ഇരുവരും അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി. എന്നാൽ ആ വീടിനു നേരെയും ഇസ്രയേൽ ആക്രമണമുണ്ടായതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.തലയ്ക്ക് പരുക്കേറ്റ ഫോട്ടോഗ്രാഫർ സൈനബ് ഫറജിനെ രക്ഷാപ്രവർത്തകർ ഉടൻ അവിടെനിന്നും മാറ്റി. എന്നാൽ അമൽ ഖലീലിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഇസ്രയേൽ സേന തടസപ്പെടുത്തിയതായി ആരോപണമുണ്ട്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയപ്പോൾ ഇസ്രയേൽ സൈന്യം ഗ്രനേഡുകളും വെടിയുണ്ടകളും പ്രയോഗിച്ചുവെന്നും ഇത് രക്ഷാദൗത്യം വൈകിച്ചുവെന്നും ലബനീസ് ആരോഗ്യ മന്ത്രാലയം കുറ്റപ്പെടുത്തി. നാല് മണിക്കൂറിനു ശേഷമാണ് രക്ഷാപ്രവർത്തകർക്ക് വീണ്ടും സ്ഥലത്തെത്താനായത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും അമലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള പത്ത് ദിവസത്തെ വെടിനിർത്തൽ കരാർ ഏപ്രിൽ 16ന് നിലവിൽ വന്നതിനു ശേഷമുള്ള ഏറ്റവും രക്തരൂക്ഷിതമായ ദിവസമായിരുന്നു ഇന്നലത്തേത്. ബുധനാഴ്ച മാത്രം അഞ്ച് പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. മാധ്യമപ്രവർത്തകർക്ക് പരുക്കേറ്റ റിപ്പോർട്ടുകൾ ലഭിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചെങ്കിലും, രക്ഷാപ്രവർത്തനം തടഞ്ഞു എന്ന ആരോപണം അവർ നിഷേധിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.