അമ്പലവയൽ ∙ മോഷണക്കേസുകളിലെ പ്രതികളെ തുടർച്ചയായി പിടികൂടി അമ്പലവയൽ പൊലീസ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ രണ്ട് മോഷണക്കേസുകളിലെ പ്രതികളെയാണ് പല ജില്ലകളിൽ നിന്നായി അമ്പലവയൽ പൊലീസ് പൊക്കിയത്. മഞ്ഞപ്പാറ ജുമാ മസ്ജിദിൽ നിന്ന് 1. 60 ലക്ഷം മോഷ്ടിച്ച പ്രതിയെ പാലക്കാട് നിന്നും ധ്യാനകേന്ദ്രത്തിലെ ബൈക്ക് മോഷ്ടിച്ച പ്രതിയെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കഴിഞ്ഞ ദിവസങ്ങളിലായി അമ്പലവയൽ പൊലീസ് പിടികൂടിയത്. ജുമാമസ്ജിദിലെ മോഷണം നടത്തിയ പ്രതിയെ 48 മണിക്കൂറിനുള്ളിലാണ് അകത്താക്കിയത്. ഉസ്താദിന്റെ വേഷത്തിലെത്തിയ പ്രതിയെ സിസിടിവി ദൃശ്യത്തിലൂടെ തിരിച്ചറിഞ്ഞ് പിന്നാലെ കൂടിയാണ് പാലക്കാട് റയിൽവേ സ്റ്റേഷനിൽ വെച്ച് പിടികൂടിയത്. അതേ മാതൃകയിലാണ് ബൈക്ക് മോഷ്ടിച്ചയാളെയും പിടികൂടിയത്.സിസിടിവി ദൃശ്യങ്ങളുടെ സഹായത്തലാണ് അന്വേഷണം നടത്തി ഇയാൾ മലപ്പുറത്തുണ്ടെന്ന് കണ്ടെത്തി, പ്രതിയെ അകത്താക്കിയത്. ഇവരെല്ലാം സ്ഥിരം മോഷ്ടാക്കളായിരുന്നു. കേസിൽ പിടിയിലായതോടെ വേറെയും മോഷണ കഥകൾ പ്രതികൾ തന്നെ പൊലീസിനോട് തുറന്ന് പറഞ്ഞു. മോഷണ കേസുകളിൽ പലതും പ്രഥാമിക അന്വേഷണങ്ങൾക്ക് ശേഷം കാര്യമായ മുൻപോട്ട് പോകാതിരിക്കുമ്പോഴാണ് അമ്പലവയൽ പൊലീസിന്റെ വേഗത്തിലുള്ള പ്രതികളെ പിടികൂടൽ.സാമനമായ കേസുകൾ മുൻപുമുണ്ടായിട്ടുണ്ട്. ടൗണിലെ ബേക്കറിയുടെ മുൻപിൽ നിറുത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച പ്രതികളെയും സിസിടിവിയുടെ സാഹയത്തോടെ തിരിച്ചറിഞ്ഞ് പിടികൂടിയിരുന്നു. വിളവെടുപ്പ് സീസണിൽ കാപ്പി, കുരുമുളക്, വിളകളെല്ലാം മോഷ്ടിക്കുന്നവരെയും വേഗത്തിൽ പിടികൂടാറുണ്ട്.














