കോട്ടയം∙ 17-18 വയസ്സുള്ള വിദ്യാർഥികളെ സംബന്ധിച്ച് ചോദ്യപ്പേപ്പർ ചോർച്ച വലിയ മാനസിക പ്രയാസമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് എൻട്രൻസ് പരീക്ഷാ വിദഗ്ധനും പാലാ ബ്രില്യന്റ്സിലെ കൺസൾട്ടന്റുമായ ഇ.പി.ശിവകുമാർ പറഞ്ഞു. എന്നാൽ പരീക്ഷയുടെ പുതിയ തീയതിക്ക് 30 മുതൽ 60 ദിവസം വരെ സമയം ലഭിക്കുമെന്നാണ് കരുതുന്നത്. വിദ്യാർഥികൾക്ക് ഈ സമയം ഉപയോഗപ്പെടുത്താനാകുമെന്നതാണ് ഒരു പരിധിവരെ ആശ്വാസം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.‘വലിയ തയാറെടുപ്പോടെ എഴുതിയ പരീക്ഷ വീണ്ടും എഴുതേണ്ടി വരുകയെന്നുള്ളത് വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഓൾ ഇന്ത്യാ റാങ്കിൽ 25,000ത്തിന് അകത്ത് വരുന്നവർക്കാണ് സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിക്കുക. നിലവിൽ 620നു മുകളിൽ മാർക്ക് ലഭിക്കുമെന്നും സീറ്റ് ലഭിക്കുമെന്നും ഉറപ്പുള്ള വിദ്യാർഥികൾക്ക് പുതിയ പരീക്ഷയിൽ അത്രയും മാർക്ക് ലഭിക്കുമോയെന്ന് സംശയമാണ്. ഈ പട്ടികയിൽ 20 മുതൽ 30 ശതമാനം വരെ ആളുകൾ പരീക്ഷയുടെ ബുദ്ധിമുട്ട് അനുസരിച്ച് പിന്നിൽ പോയേക്കാം. ഈ കുട്ടികൾക്കാണ് ഇത്തരം പുനഃപരീക്ഷകൾ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
രാജ്യത്ത് നീറ്റ് പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ് കേരളം. 1,08,000 പേരാണ് കേരളത്തിൽനിന്ന് നീറ്റ് പരീക്ഷ എഴുതിയിരുന്നത്. പരീക്ഷാനടപടികൾ നീണ്ടുപോകുന്നതും വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ക്ലാസുകൾ തുടങ്ങാനും മറ്റും വൈകും. പരീക്ഷയിൽ നല്ല മാർക്ക് പ്രതീക്ഷിച്ചിരുന്നവർ മറ്റ് പ്രവേശനപരീക്ഷകൾക്ക് ശ്രമിക്കാതിരുന്നിട്ടുണ്ടാകാം. അവർക്ക് മറ്റ് അവസരങ്ങൾ നഷ്ടമാകാം. മറുവശത്ത് പുതിയ പരീക്ഷ വരുകയും നടപടികൾ നീളുകയും ചെയ്യുന്നതോടെ നീറ്റ് കിട്ടില്ലെന്ന് കരുതി വിദ്യാർഥികൾ മറ്റ് കോഴ്സുകൾക്ക് ചേരും. ഇങ്ങനെയുള്ള പ്രശ്നങ്ങളും ഇതിനൊപ്പമുണ്ട്. അത്തരത്തിൽ അക്കാദമിക് കലണ്ടറിനെ ഈ ചോദ്യപ്പേപ്പർ ചോർച്ച ബാധിക്കും.
അതിനേക്കാളുപരി നീറ്റ് പരീക്ഷയുടെ വിശ്വാസ്യത വീണ്ടും ചോദ്യചിഹ്നമാകുന്നതാണ് വലിയ പ്രശ്നം. നീറ്റിന്റെ വിശ്വാസ്യത തകരാൻ ഒരു കാരണവശാലും അനുവദിക്കരുതെന്നാണ് 2024ൽ സുപ്രീംകോടതി പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിൽ കെ.രാധാകൃഷ്ണൻ കമ്മിറ്റിയെ നിയമിക്കുകയും നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. എന്നിട്ടും 2026ൽ ഇത് ആവർത്തിക്കുന്നത് സങ്കടകരമാണ്. 22 ലക്ഷം വിദ്യാർഥികളുടെ ഭാവിയാണ് തുലാസിലായത്. കേസ് ആകരുതെന്നും ചർച്ചയാകരുതെന്നുമുള്ള മുൻവിധിയോടെയാണ് എൻടിഎ ഇത്രവേഗത്തിൽ പരീക്ഷ റദ്ദാക്കിയത്.’–ശിവകുമാർ പറഞ്ഞു.














