ന്യൂഡൽഹി∙ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിവിട്ടു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലായിരുന്നു സോണിയയെ പ്രവേശിപ്പിച്ചത്. പതിവു പരിശോധനകൾക്കായാണ് ആശുപത്രിയിലെത്തിയതെന്നും പരിശോധനയ്ക്കു ശേഷം വീട്ടിലേക്കു തിരികെ പോയെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ച് 24ന് രാത്രി അണുബാധയെ തുടർന്ന് സോണിയ ഗാന്ധിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. ജനുവരിയിൽ ശ്വാസതടസ്സവും ചുമയും ബാധിച്ചും ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ഡൽഹിയിലെ കടുത്ത തണുപ്പും വായു മലിനീകരണവും മൂലമാണ് അന്ന് ആരോഗ്യനില വഷളായത്.
2025ലും വിവിധ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സോണിയ ഗാന്ധിയെ പലതവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2025 ജൂൺ, ഫെബ്രുവരി മാസങ്ങളിൽ ഉദരസംബന്ധമായ അസുഖങ്ങളെത്തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 79-കാരിയായ സോണിയ ഗാന്ധി നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ എംപിയാണ്.














