Kerala

ബസിൽ ‘സൗജന്യയാത്ര’ പ്രതിഷേധം: വനിതാ കണ്ടക്ടർക്ക് നഷ്ടം 840 രൂപ

തിരുവനന്തപുരം ∙ കെഎസ്ആർടിസി ബസിൽ സ്ത്രീകളുടെ സൗജന്യയാത്ര വൈകുന്നതിനെതിരെ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധം. ബസിൽ യാത്ര ചെയ്ത പ്രവർത്തകർക്ക് വനിതാ കണ്ടക്ടർ ടിക്കറ്റ് നൽകിയെങ്കിലും പണം നൽകാതെ 22 പ്രവർത്തകർ പ്രതിഷേധ യാത്ര തുടർന്നു. ഒടുവിൽ പൊലീസ് ഇടപെടലിനെത്തുടർന്ന് പിഎംജി ജംക്‌ഷനിൽ യാത്ര അവസാനിപ്പിച്ചു. 22 പേരുടെ ടിക്കറ്റുകളുടെ തുകയായ 840 രൂപ കണ്ടക്ടർ സ്വന്തം കയ്യിൽനിന്ന് അടച്ചെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പ്രകടനമായെത്തിയ പ്രവർത്തകരാണ് പ്ലക്കാർഡുകളും ബാനറുകളുമായി ആറ്റിങ്ങലിലേക്കുള്ള ബസിൽ കയറിയത്. ടിക്കറ്റ് നൽകാതെ ബസിനുള്ളിൽ യാത്ര അനുവദിച്ചാൽ തനിക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും അതിനാലാണ് 22 പേർക്കും ആറ്റിങ്ങലിലേക്കുള്ള ടിക്കറ്റ് നൽകിയതെന്നും കണ്ടക്ടർ നീത അശോകൻ പറഞ്ഞു.

തമ്പാനൂർ സ്റ്റാൻഡിലെത്തിയപ്പോൾ ബസിൽനിന്ന് ഇറങ്ങാൻ പൊലീസും സ്റ്റേഷൻ മാസ്റ്ററും ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. തുടർന്ന് ടിക്കറ്റ് നൽകിയെങ്കിലും പണം നൽകാൻ അവർ തയാറായില്ല. മറ്റു യാത്രക്കാരെയും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ പ്രോത്സാഹിപ്പിച്ചതോടെ പൊലീസിനെ വീണ്ടും വിവരം അറിയിച്ചു. പിഎംജി ജംക്‌ഷനിലെത്തിയ മ്യൂസിയം പൊലീസിന്റെ ഇടപെടലിനെത്തുടർന്നാണു പ്രവർത്തകർ ബസിൽനിന്ന് ഇറങ്ങിയത്.കെഎസ്ആർടിസിയിൽ സ്ത്രീകൾക്കു സൗജന്യയാത്ര അനുവദിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം യുഡിഎഫ് പാലിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു മഹിളാമോർച്ച പ്രവർത്തകർ ഇന്നലെ സംസ്ഥാന വ്യാപകമായി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത്. യുഡിഎഫ് അധികാരമേറ്റില്ലെങ്കിലും, 15 മുതൽ സൗജന്യയാത്ര പദ്ധതി നിലവിൽവരുമെന്ന് വി.ഡി.സതീശൻ പ്രഖ്യാപിച്ചിരുന്നു എന്നാണ് മഹിളാമോർച്ചയുടെ വാദം. സംസ്ഥാന പ്രസി‍ഡന്റ് നവ്യ ഹരിദാസ്, ജനറൽ സെക്രട്ടറി സിനി മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജില്ലയിലെ പ്രതിഷേധം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.