ഒരുകാലത്ത് ഇന്ത്യൻ സിനിമാലോകത്തെയാകെ ഹരം കൊള്ളിച്ച ബോളിവുഡ് നടിയാണ് പൂജാ ബേദി. കൗമാരപ്രായത്തിൽ മോഡലിങ്ങിലൂടെ തുടങ്ങിയ പൂജ 1991-ൽ വിഷ്‌കന്യ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. ബോളിവുഡിലെ ‘സെക്‌സ് സിംബൽ’ എന്നാണ് അക്കാലത്ത് പൂജാ ബേദി വിശേഷിപ്പിക്കപ്പെട്ടത്. എന്നാൽ നാല് വർഷം മാത്രം നീണ്ട സിനിമാ കരിയർ താരം വിവാഹത്തോടെ ഉപേക്ഷിക്കുകയായിരുന്നു. തന്റെ സിനിമാക്കാലത്തെ കുറിച്ച് സംസാരിക്കുകയാണ് പൂജാ ബേദി.
എന്ത് ചെയ്യുകയാണെങ്കിലും അതിനായി 100 ശതമാനം സമർപ്പിച്ചുകൊണ്ട് ചെയ്യണമെന്നും അല്ലെങ്കിൽ അത് ചെയ്യാൻ നിൽക്കരുതെന്നുമാണ് അമ്മ തന്നെ പഠിപ്പിച്ചതെന്ന് പൂജാ ബേദി പറയുന്നു. ‘സത്യസന്ധമായി പറയട്ടെ, സിനിമയിലുണ്ടായിരുന്നെങ്കിലും ഞാനൊരു മികച്ച അഭിനേത്രിയായിരുന്നില്ല. എന്നാൽ സെക്‌സിയായിരിക്കുന്നതിൽ ഞാൻ വളരെ മികച്ചൊരാളായിരുന്നു. അതിൽ 100 ശതമാനം മികവുണ്ടായിരുന്നു എനിക്ക്. ഇന്ത്യയുടെ സെക്‌സ് സിംബലെന്ന് അറിയപ്പെടുക പോലും ചെയ്തിരുന്നു.’ -പൂജാ ബേദി പറഞ്ഞു.’അഭിനയിക്കാൻ വേണ്ടത്ര കഴിവ് എനിക്കുണ്ടായിരുന്നില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനാൽ ആളുകളുടെ ശ്രദ്ധ തിരിക്കാൻ ഞാൻ ശരീരം പ്രദർശിപ്പിച്ചു. ക്ലീവേജ് കാണുമ്പോൾ ആളുകൾ എന്റെ മുഖത്തേക്ക് നോക്കില്ല. അവർ അങ്ങോട്ട് നോക്കും.’ -പൂജാ ബേദി പറഞ്ഞു. ജോസ് ആലുക്കാസിന്റെ യൂട്യൂബ് ചാനലിൽ സുഹാസിനി മണിരത്‌നവുമായുള്ള സംഭാഷണത്തിലാണ് അവർ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.വിവാഹമെന്നാൽ ഒരനുഭവവും യാത്രയുമാണെന്നും പൂജ പറഞ്ഞു. രണ്ട് മക്കളെ സമ്മാനിച്ചതിൽ ഭർത്താവിനോട് നന്ദി പറയുന്നു. അവരൊന്നുമില്ലായിരുന്നെങ്കിൽ തന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന് അറിയില്ല. അവരെ താൻ വളരെയധികം സ്‌നേഹിക്കുന്നു. വിവാഹം തനിക്ക് അടുത്ത സുഹൃത്തിനെ സമ്മാനിച്ചു. മുൻ ഭർത്താവ് ഇന്നും തന്റെ അടുത്ത സുഹൃത്താണ്. മക്കളാണ് തന്റെ ജീവിതം. വിവാഹജീവിതത്തിൽ ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ വിവാഹം ചെയ്തത് അത്തരമൊരു തെറ്റായിരുന്നില്ലെന്നും പൂജാ ബേദി കൂട്ടിച്ചേർത്തു.
1994-ലാണ് പൂജാ ബേദി, ഫർഹാൻ ഫർണിച്ചർവാലയെ വിവാഹം ചെയ്യുന്നത്. 1997-ൽ ഇരുവർക്കും അലായ എന്ന മകളും പിന്നീട് ഒമർ എന്ന മകനും പിറന്നു. പൂജയും ഫർഹാനും 2003-ലാണ് വിവാഹമോചിതരായത്.














