മടിക്കേരി ∙ കർണാടക കുടക് കുശാൽനഗറിലെ ദുബാരെ ആനപരിപാലന കേന്ദ്രത്തിൽ ഏറ്റുമുട്ടിയ ആനകളിലൊന്ന് ദേഹത്തുവീണ് യുവതിക്ക് ദാരുണാന്ത്യം. വിനോദസഞ്ചാരിയായ ചെന്നൈ സ്വദേശിനി ജിന്നു (33) ആണ് മരിച്ചത്. ദുബാരെ ആന ക്യാംപിൽ പുഴയിൽ ആനയെ കുളിപ്പിക്കുന്നത് നോക്കിനിൽക്കുകയായിരുന്നു യുവതി. ഇതിനിടെ, ആനകളായ കാഞ്ചനും മാർത്താണ്ഡയും ഏറ്റുമുട്ടി. അതിനിടെ ഒരാന ജിന്നുവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. വെള്ളത്തിൽ ആനയ്ക്ക് അടിയിലായിപ്പോയ യുവതി ശ്വാസംമുട്ടിയാണ് മരിച്ചത്.
ആനകൾ മാറിയ ശേഷമാണ് ജിന്നുവിനെ പുറത്തെടുത്തത്. കുശാൽനഗറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവിടെ വിനോദസഞ്ചാരികൾക്ക് ആനസവാരി ഉൾപ്പെടെ നടത്താറുണ്ട്. നിരവധി മലയാളികൾ എത്തുന്ന സ്ഥലമാണ് ദുബാരെ ആന ക്യാംപ്.














