തൃശൂർ∙ കുന്നംകുളം കസ്റ്റഡി മർദനക്കേസിൽ നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാൻ മർദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്ത്. സസ്പെൻഡ് ചെയ്യപ്പെട്ട പ്രതികൾക്കെതിരെ ഏഴു മാസം പിന്നിട്ടിട്ടും നടപടി സ്വീകരിക്കാൻ ഉത്തര മേഖല ഐജി രാജ്പാൽ മീണ തയാറായിട്ടില്ല. ഇതിനു പിന്നാലെയാണ് കേസിൽ നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുന്നതെന്നു സുജിത്ത് പറഞ്ഞു.
ഉത്തരമേഖലാ ഐജിയാണ് കേസിൽ അന്വേഷണം നടത്തേണ്ടത്. എന്നാൽ വിശദാംശങ്ങൾ തേടി അദ്ദേഹത്തിന്റെ അടുത്ത് എത്തിയപ്പോൾ തൃശൂരിൽ നിന്ന് ഫയൽ അദ്ദേഹത്തിന്റെ അടുത്ത് എത്തിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. പിന്നാലെ വിവരാവകാശം നൽകി. മൂന്നു മാസം മുൻപാണ് ഉത്തര മേഖല ഐജിയെ കണ്ടത്. തുടർനടപടി ആവശ്യപ്പെട്ടുള്ള ഫയൽ തൃശൂർ റേഞ്ച് ഡിഐജി ഓഫിസിലാണ് ഉള്ളതെന്നറിഞ്ഞ് അവിടെ എത്തിയപ്പോൾ ഐജി ഓഫിസിലേക്ക് കൈമാറിയെന്നാണ് ലഭിച്ച വിവരം. എന്നാൽ ഫയൽ അവിടെയും എത്തിയിട്ടില്ല. അന്വേഷണത്തിന്റെ കാര്യത്തിൽ എന്താണ് നടക്കുന്നതെന്ന കാര്യത്തിൽ പോലും വ്യക്തതയില്ല.
കേസില്‍ ഇനിയെങ്കിലും കൃത്യമായ അന്വേഷണം നടക്കുമെന്നാണ് വിശ്വസിക്കുന്നത്. പ്രൈവറ്റ് പരാതി കുന്നംകുളം കോടതിയിൽ കൊടുത്തിട്ട് സമൻസ് അയച്ചിട്ട് പോലും പ്രതികൾ കോടതിയിൽ ഹാജരായിരുന്നില്ല. പിന്നീട് വാറണ്ടായി അയക്കേണ്ടി വന്നു. അപ്പോൾ മാത്രമാണ് എസ്‌പി വന്ന് കോടതിയിൽ മൊഴി നൽകിയത്. കൃത്യമായ അന്വേഷണം ഉണ്ടെങ്കിൽ മാത്രമേ നീതി ലഭിക്കു.
പുതിയ സർക്കാരിൽ വിശ്വാസവും പ്രതീക്ഷയുമുണ്ട്. പരാതി ഉയർന്ന സമയത്ത് എനിക്കൊപ്പം നിന്ന ആളുകളാണ് ഇപ്പോൾ അധികാരത്തിലുള്ളത്. അതുകൊണ്ട് തന്നെ കൃത്യമായ അന്വേഷണം നടക്കുമെന്ന് വിശ്വാസമുണ്ട്. അടുത്ത ആഴ്ച മുഖ്യമന്ത്രിയെ കാണാനാണ് ശ്രമിക്കുന്നത്. കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ഇനി നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു’’– സുജിത്ത് പറഞ്ഞു.














