കൊച്ചി ∙ പണവും സുഖസൗകര്യങ്ങളുമുള്ള ഗ്ലാമർ ലോകം സമൂഹമാധ്യമങ്ങൾ വഴി വാഗ്ദാനം ചെയ്താണു കൊച്ചിയിൽ പിടിയിലായ റാക്കറ്റ് പെൺകുട്ടികളെയും യുവതികളെയും കെണിയിൽ പെടുത്തുന്നത്. മോഡലിങ് പരിശീലനവും ജോലിയും, ഹോട്ടൽ പ്രമോഷൻ ഇവന്റ്, ദുബായ് വിഡിയോ ഷൂട്ട് ഇതിനായുള്ള വിദേശ സന്ദർശനം ആഡംബര ഹോട്ടലിലുള്ള താമസം, വിനോദയാത്ര എന്നിവയാണു റീലുകൾ വഴി സംഘം വാഗ്ദാനം ചെയ്യുന്നത്.സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇടത്തരം കുടുംബങ്ങളിലെ പെൺകുട്ടികളാണ് ഈ കെണിയിൽ വീഴുന്നത്. ഒരാഴ്ചയായി പ്രതികൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. എറണാകുളത്തെ ഗുണ്ടയും സഹോദരിയുമാണ് വിദേശ റാക്കറ്റിന്റെ മുഖ്യ കണ്ണികൾ. ഇവർക്കു വേണ്ടി യുവതികളുമായി വിദേശത്തു പോകുന്നതും ഇരകളെ കൈമാറുന്നതും സിന്ധുവാണ്. സോഷ്യൽ മീഡിയ റീലുകൾ നിർമിച്ചു യുവതികളുമായി നേരിട്ടു ബന്ധപ്പെടുന്നത് അലീനയാണ്. മഞ്ജിമയുടെ റോൾ പൊലീസിന് ഇതുവരെ വ്യക്തമായിട്ടില്ല.
റാക്കറ്റ് കെണി ഒരുക്കുന്ന രീതി∙ സോഷ്യൽ മീഡിയ വഴി ആകർഷിക്കും.∙ മോഡലിങ് പരിശീലനവും വിദേശ യാത്രയും വാഗ്ദാനം ചെയ്യും∙ വിദേശത്തു ഹോട്ടലുകളിൽ എത്തിച്ചു ഭക്ഷണത്തിലും പാനീയങ്ങളിലും ലഹരി വസ്തുക്കൾ കലർത്തി നൽകും.∙ അബോധാവസ്ഥയിൽ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തും.∙ പിന്നീട് ഇതു കാണിച്ച് ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യും.∙ രക്ഷപ്പെട്ട പലരും പരാതി നൽകാൻ പോലും മടിക്കുന്നത് ഇതിനാലാണ്.














