ചെന്നൈ∙ തമിഴ്നാട്ടിൽ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച കോൺഗ്രസ് എംഎൽഎയെ തിരുത്തി ഗവർണർ രാജേന്ദ്ര ആർലേക്കർ. കന്യാകുമാരിയിലെ കുന്നത്തൂർ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ എസ്.രാജേഷ് കുമാറാണ് സത്യപ്രതിജ്ഞ ചൊല്ലിയതിന് പിന്നാലെ ‘ജനങ്ങളുടെ നേതാവ് കാമരാജ് വാഴ്ക, രാജീവ് ഗാന്ധി വാഴ്ക, രാഹുൽ ഗാന്ധി വാഴ്ക’ എന്നു പറഞ്ഞത്. നിങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇങ്ങനൊന്നില്ലെന്നായിരുന്നു പുഞ്ചിരിയോടെ ഗവർണർ പറഞ്ഞത്. വിജയ് മന്ത്രിസഭയിലെ കോൺഗ്രസിൽ നിന്നുള്ള രണ്ട് മന്ത്രിമാരിൽ ഒരാളാണ് രാജേഷ് കുമാർ. പി.വിശ്വനാഥൻ ആണ് രണ്ടാമത്തെയാൾ. അഞ്ചുപതിറ്റാണ്ടിനുശേഷമാണ് തമിഴ്‌നാട്ടിൽ കോൺഗ്രസിനു മന്ത്രിമാരുണ്ടാകുന്നത്.
ടിവികെയിൽനിന്ന് 21 പേരും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ശ്രീനാഥ്, എസ്. കാമാലി, സി. വിജയലക്ഷ്മി, ആർ.വി. രഞ്ജിത്കുമാർ, വിനോദ്, രാജീവ്, ബി. രാജ്കുമാർ, വി. ഗാന്ധിരാജ്, പി. മഥൻരാജ, കെ. ജഗദീശ്വരി, എം. വിജയ് ബാലാജി, ലോകേഷ് തമിഴ്‌സെൽവൻ, എ. വിജയ്തമിഴൻ പാർഥിപൻ, രമേശ്, ആർ. കുമാർ, കെ. തെന്നരശ്, വി. സമ്പത്ത് കുമാർ, ജെ. മുഹമ്മദ് ഫർവാസ്, ഡി. ശരത്കുമാർ, എൻ. മേരി വിൽസൺ, കെ. വിഘ്‌നേഷ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത ടിവികെ മന്ത്രിമാർ.
∙ ടിവികെയ്ക്കൊപ്പം ചേർന്ന് ലീഗും വിസികെയുംതമിഴ്നാട്ടിൽ ടിവികെയ്ക്കൊപ്പം ചേർന്ന് മുസ്‍ലിം ലീഗും വിസികെയും. സഖ്യസർക്കാരിന്റെ ഭാഗമായിരിക്കുമെന്ന് വിസികെ നേതാവ് തോൾ തിരുമാവളവൻ പറഞ്ഞു. പാർട്ടി എംഎൽഎ വണ്ണി അരുസ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗിന്റെ സംസ്ഥാന സെക്രട്ടറി എ.എം.ഷാജഹാനും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആദ്യമായാണു ലീഗിനു തമിഴ്നാട്ടിൽ മന്ത്രിയെ ലഭിക്കുന്നത്. ഇവരുടെ സത്യപ്രതിജ്ഞാ തീയതി അറിയിച്ചിട്ടില്ല.














