ന്യൂഡൽഹി∙ കോളജ് അധ്യാപികയെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കൊലപാതകം നടന്ന ദിവസം ഫ്ലാറ്റിൽ രണ്ടുപേരെത്തിയിരുന്നെന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. കുറ്റകൃത്യത്തിൽ ഇവർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നത്. ഡൽഹി യൂണിവേഴ്സിറ്റിയിലെ ശിവാജി കോളജിലെ അസിസ്റ്റന്റ് പ്രഫസർ ഡെബോസ്‍മിത പോളാണ് ജൂൺ മൂന്നിന് കൊല്ലപ്പെട്ടത്. 2022 മുതൽ ഭർത്താവുമായി അകന്ന് കഴിയുന്ന ഡെബോസ്‍മിത സഹോദരിയുടെ ഫ്ലാറ്റിൽ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്.
ജൂൺ മൂന്നിന് 3.20ന് ഒരു സ്വകാര്യ വാഹനത്തിൽ യുവതി താമസിക്കുന്ന പാർപ്പിട സമുച്ചയത്തിൽ രണ്ടുപേർ എത്തിയിരുന്നു. മാസ്ക് ധരിച്ച് കയ്യിൽ ബാഗുമായാണ് ഒരു യുവാവും യുവതിയും ഡെബോസ്‍മിതയുടെ ഫ്ലാറ്റിലെത്തിയത്. ലിഫ്റ്റിന് പകരം സ്റ്റെയർ കെയ്സായിരുന്നു ഇവർ ഉപയോഗിച്ചിരുന്നത്. കൃത്യം അരമണിക്കൂറിന് ശേഷം ഇരുവരും ഫ്ലാറ്റിൽ നിന്ന് തിരിച്ചിറങ്ങി. ഈ സമയം ഇവർക്കായി വാഹനം കാത്തുനിന്നിരുന്നു. പൊലീസ് ഈ വാഹനത്തിന്റെ ഡ്രൈവറെ ചോദ്യം ചെയ്യുകയും വാഹനത്തിലുണ്ടായിരുന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയം ചെയ്തിട്ടുണ്ട്. അതേസമയം വീട്ടിൽ ആരും അതിക്രമിച്ച് കയറിയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. അതായത് യുവതി തന്നെ ഇവർക്ക് വാതിൽ തുറന്നുകൊടുത്തിരിക്കാം. യുവതി കൊല്ലപ്പെടുന്നതിന് മുമ്പാണോ അതോ ശേഷമാണോ ഇവർ ഫ്ലാറ്റിലെത്തിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഡെബോസ്‍മിതയെ ഫോണിൽ കിട്ടാതായതോടെ സഹോദരി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു ഫ്ലാറ്റിലെത്തിയെങ്കിലും പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു ഇത്. അകത്തുകയറി നടത്തിയ പരിശോധനയിൽ ഡെബോസ്‍മിതയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലയ്ക്കടിയേറ്റാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്.














