Latest

‘ബാറ്റിങ്ങിനിടെ ആർത്തവം തുടങ്ങി, പാഡ് മാറ്റാൻ ഗ്രൗണ്ട് വിട്ടപ്പോൾ മത്സരം തടസ്സപ്പെട്ടു’: ചർച്ചയായി സ്മൃതിയുടെ വെളിപ്പെടുത്തൽ

ലണ്ടൻ ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ തുറന്നുപറച്ചിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഒരു ടെസ്റ്റ് മത്സരത്തിനിടെ തനിക്ക് ആർത്തവം ആരംഭിച്ചെന്നും തുടർന്ന് സാനിറ്ററി പാഡ് മാറ്റാൻ കുറച്ചു സമയത്തേക്ക് ഗ്രൗണ്ടിന് പുറത്തുപോകാൻ അനുവദിക്കണമെന്ന അസാധാരണമായ അഭ്യർഥനയുമായി അംപയറെ സമീപിക്കേണ്ടി വന്നെന്നുമായിരുന്നു സ്മൃതിയുടെ വെളിപ്പെടുത്തൽ. ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയാണ് താരത്തിന്റെ തുറന്നുപറച്ചിൽ. താൻ ഗ്രൗണ്ട് വിട്ടതോടെ പത്തു മിനിറ്റിലേറെ സമയം കളി തടസ്സപ്പെട്ടതായും സ്മൃതി പറഞ്ഞു.

‘‘ഞാൻ ഇന്ത്യയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്, ആ ഒരു ചിന്താഗതിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. നമ്മൾ ആ ജഴ്സി അണിയുമ്പോൾ, നമ്മളെ ഏൽപ്പിച്ച ചുമതലയോട് പൂർണമായി നീതി പുലർത്തണം. ചിലപ്പോൾ സ്വന്തം ആർത്തവ വേദന പോലും അതിന് തടസ്സമാകാറില്ല. ഒരു പാഡ് ധരിക്കാനായി ഓടിയത് ഞാൻ ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വിചിത്രമായ കാര്യമാണ്. അംപയറോട് പറഞ്ഞത് ഞാൻ ഓർക്കുന്നു. ഞാൻ വെള്ള വസ്ത്രമാണ് (ടെസ്റ്റ് ജഴ്സി) ധരിച്ചിരുന്നത് എന്നതുകൊണ്ട് അംപയർക്കും മറ്റ് വഴികളില്ലായിരുന്നു, അവർക്ക് കാര്യം മനസ്സിലാവുകയും ചെയ്തു.’’– സ്മൃതി മന്ഥന പറഞ്ഞു.

പല വനിതാ കായികതാരങ്ങൾക്കും സമാനമായ അനുഭവങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും, പൊതുവേ ഇത്തരം കാര്യങ്ങൾ ആരും പരസ്യമായി ചർച്ച ചെയ്യാറില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് സ്മൃതിയുടെ തുറന്നുപറച്ചിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്കു വഴിവച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കുമ്പോൾ പലപ്പോഴും ശാരീരിക അസ്വസ്ഥതകൾ മറികടന്ന് സ്വന്തം ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വനിതാ താരങ്ങൾ നിർബന്ധിതരാകാറുണ്ടെന്ന് മന്ഥന വിശദീകരിച്ചു. പ്രഫഷനൽ കായികരംഗത്ത് സ്ത്രീകൾ നേരിടുന്ന ഇത്തരം വെല്ലുവിളികളെക്കുറിച്ച് പരസ്യമായി സംസാരിക്കാനുള്ള സ്മൃതിയുടെ ആർജവത്തെ പ്രശംസിച്ച് ഒട്ടേറെ പേർ രംഗത്തെത്തി.ആർത്തവം കാരണം ഒരു താരത്തിന് ഫീൽഡ് വിടേണ്ടി വരുമ്പോൾ ക്രിക്കറ്റ് നിയമങ്ങൾ ഇത് അനുവദിക്കുന്നുണ്ടോ എന്ന ചോദ്യം കൂടി മന്ഥനയുടെ ഈ വെളിപ്പെടുത്തൽ ഉയർത്തുന്നുണ്ട്. എംസിസി ക്രിക്കറ്റ് നിയമങ്ങളും ഐസിസി പ്ലെയിങ് കണ്ടീഷനുകളും അനുസരിച്ച്, പരുക്കോ രോഗമോ ഉൾപ്പെടെയുള്ള കാരണങ്ങൾ അംപയർമാർക്ക് ന്യായമാണെന്ന് തോന്നുകയാണെങ്കിൽ താരങ്ങൾക്കു കളം വിടാൻ അനുവാദമുണ്ട്. സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർക്ക് പകരം കളിക്കാനിറങ്ങാം, എന്നാൽ സബ്സ്റ്റിറ്റ്യൂട്ടിന് ബോൾ ചെയ്യാനോ, വിക്കറ്റ് കീപ്പ് ചെയ്യാനോ, ടീമിനെ നയിക്കാനോ കഴിയില്ല.

നിയമങ്ങളിൽ ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ബോളർ എട്ട് മിനിറ്റിൽ കൂടുതൽ സമയത്തേക്ക് മൈതാനത്തിന് പുറത്തിരുന്നാൽ, തിരികെ വന്നതിന് ശേഷം വീണ്ടും ബോൾ ചെയ്യുന്നതിന് മുൻപ് അത്രയും സമയം തന്നെ കാത്തിരിക്കേണ്ടി വരും. ആരോഗ്യപരമായ കാരണങ്ങളാൽ ഇടവേള എടുക്കേണ്ടി വരുന്ന ഓൾറൗണ്ടർമാരെയും ബോളർമാരെയും ഇത് കാര്യമായി ബാധിച്ചേക്കാം.എന്നാൽ ഈ നിയമങ്ങളിൽ ആർത്തവത്തെക്കുറിച്ച് പ്രത്യേകം പരാമർശിക്കുന്നില്ല. അംപയർമാർക്ക് അവരുടെ വിവേചനാധികാരം ഉപയോഗിക്കാമെങ്കിലും, ആർത്തവ ആരോഗ്യത്തെക്കുറിച്ച് വ്യക്തമായ വ്യവസ്ഥകളൊന്നുമില്ല. ഇതു സ്മൃതി നേരിട്ട സാഹചര്യങ്ങൾ പോലെയുള്ള ഘട്ടങ്ങളിൽ അനിശ്ചിതത്വങ്ങൾക്ക് കാരണമാകുന്നുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.