ലഖ്നൗ: വിവാഹവാഗ്ദാനം നൽകി 25-ലധികം സ്ത്രീകളിൽ നിന്നായി കോടികൾ തട്ടിയെടുത്ത പ്രതിയെ മീരാ ഭയന്ദർ ക്രൈംബ്രാഞ്ച് പിടികൂടി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നിന്നാണ് ഇയാളെ യൂണിറ്റ്-1 ക്രൈം ഡിറ്റക്ഷൻ ബ്രാഞ്ച് സാഹസികമായി അറസ്റ്റ് ചെയ്തത്. മാട്രിമോണിയൽ സൈറ്റുകളിലൂടെയും പത്രപ്പരസ്യങ്ങളിലൂടെയും വിവാഹമോചിതരും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുമായ സ്ത്രീകളെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. വിവിധ വ്യാജപ്പേരുകളിലും വ്യാജ രേഖകളുമുപയോഗിച്ച് സ്ത്രീകളുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം വലിയ തുകകൾ കൈക്കലാക്കുകയായിരുന്നു ഇയാളുടെ രീതി.
വൈകാരികമായി തകർന്നിരിക്കുന്ന സ്ത്രീകളെ കണ്ടെത്തി അവരുമായി സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത് എന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വിവാഹം കഴിക്കാമെന്ന ഉറച്ച വാഗ്ദാനം നൽകി വിശ്വാസം നേടിയെടുക്കുന്ന ഇയാൾ, പിന്നീട് പല കാരണങ്ങൾ പറഞ്ഞ് ഘട്ടംഘട്ടമായാണ് പണം തട്ടിയെടുത്തിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 25-ലധികം സ്ത്രീകളെ ഇയാൾ ഇത്തരത്തിൽ വഞ്ചിച്ചതായാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.സ്ത്രീകളിൽ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ ബിഎംഡബ്ല്യു എക്സ് വൺ കാർ പോലീസ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഈ തട്ടിപ്പ് സംഘത്തിൽ പ്രതിയുടെ മകനും പങ്കാളിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മകനെയും കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.














