ഷാർജ ∙ യുഎഇയിൽ ജനിച്ച് വളർന്ന മലയാളി യുവാവ് യുകെയിൽ ബൈക്ക് അപകടത്തിൽ മരിച്ചത് പ്രവാസി സമൂഹത്തിൽ നോവായി. തിരുവനന്തപുരം സ്വദേശിയും ഷാർജ റോയൽ ഫ്ലൈറ്റിൽ അക്കൗണ്ട്സ് മാനേജരുമായ ജസ്റ്റിൻ -വിൻസി ജസ്റ്റിൻ ദമ്പതികളുടെ മകൻ ജെഫേഴ്‌സണ്‍ ജസ്റ്റിന്‍ (27)ആണ് കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ മരിച്ചത്. വൈകിട്ട് അഞ്ചരയ്ക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ജെഫേഴ്സൺ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം യുഎഇയിലേക്ക് കൊണ്ടുവന്ന് ജനിച്ചു വളർന്ന മണ്ണിൽ തന്നെ സംസ്കരിക്കാനാണ് ഉദ്ദേശ്യമെന്നും അതിനുള്ള നടപടികൾ പൂർത്തീകരിച്ച് വരികയാണെന്നും ജസ്റ്റിൻ പറഞ്ഞു.
ഷാർജ നാഷനൽ സ്കൂളിൽ പ്ലസ് ടു പഠിച്ച ജെഫേഴ്സൺ പിന്നീട് തേവര സേക്രഡ് ഹാർട് കോളജിൽ ബിരുദം നേടിയ ശേഷം ഉപരിപഠനത്തിനായി യുകെയിൽ പോയതായിരുന്നു. കൊവന്ററി യൂണിവേഴ്സിറ്റിയിൽ ഗ്രാഫിക് ഡിസൈനിങ് പഠിച്ച ശേഷം അവിടെയൊരു കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. എല്ലാ വർഷവും അവധിക്ക് യുഎഇയിലെത്തി മാതാപിതാക്കളെയും കൂട്ടുകാരെയും സന്ദർശിക്കും. ഇടയ്ക്ക് കുടുംബം യുകെയിലേക്കും പോകും. പഠനത്തിൽ മിടുക്കനായിരുന്ന ജെഫേഴ്സൺ അധ്യാപകർക്കും മറ്റും പ്രിയങ്കരനായിരുന്നു. യുഎഇയിൽ വലിയ സൗഹൃദവലയമുള്ള യുവാവിന്റെ വിയോഗം എല്ലാവരെയും കടുത്ത ദുഃഖത്തിലാഴ്ത്തി.
എപ്പോഴും ഹെൽമറ്റും മറ്റു സുരക്ഷാ ക്രമീകരണങ്ങളുമായി സാധാരണ വേഗത്തിൽ മാത്രമായിരുന്നു മകൻ ബൈക്ക് ഓടിച്ചിരുന്നതെന്ന് ജസ്റ്റിൻ പറയുന്നു. ഒരു വളവിൽ ബൈക്ക് വഴുതി റോഡിലെ ബാരിയറിലിടിച്ചായിരുന്നു അപകടം. ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലീഡ്സ് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. ഷാർജയിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ജുവിൻ, ബെംഗളൂരുവിൽ ഓഡിറ്ററായ ജൊനാഥൻ എന്നിവർ സഹോദരങ്ങളാണ്.