Listen live radio
ന്യൂഡൽഹി: വിദ്യാഭ്യാസമില്ലാത്തവർ രാജ്യത്തിനു ഭാരമാണെന്നും അവർക്കൊരിക്കലും ഒരു നല്ല പൗരനാകാൻ സാധിക്കില്ലെന്നും അഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. നരേന്ദ്ര മോദി ഭരണരംഗത്ത് എത്തിയതിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് സംസദ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അമിത് ഷായുടെ പ്രതികരണം.
‘വിദ്യാഭ്യാസമില്ലാത്തവൻ രാജ്യത്തിന് ഭാരമാണ്. അവർക്ക് ഭരണഘടന നൽകിയ അവകാശങ്ങളെ കുറിച്ച് അറിയില്ല. അവരുടെ കടമകളെകുറിച്ചും വ്യക്തതയുണ്ടാകില്ല. ഇങ്ങനെ നിരക്ഷരരായ ആളുകൾക്ക് എങ്ങനെ ഇന്ത്യയിലെ നല്ല പൗരനാകാൻ കഴിയും?’, അമിത് ഷാ ചോദിച്ചു.
പ്രധാനമന്ത്രി എല്ലാ വിഷയങ്ങളിലും ഇടപെടൽ നടത്താറുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി. ‘അദ്ദേഹം എല്ലാ വിഷയങ്ങളും ചർച്ചചെയ്യുകയും എല്ലാം കേൾക്കുകയും ഗുണദോഷങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. അന്തിമ തീരുമാനം അദ്ദേഹം എടുക്കുന്നു. കാരണം അദ്ദേഹം പ്രധാനമന്ത്രിയാണ്. എങ്ങനെ തീരുമാനമെടുക്കണമെന്ന് ഏറ്റവും നന്നായി അറിയാവുന്നതും അദ്ദേഹത്തിനാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുക എന്ന ലക്ഷ്യത്തിലൂന്നി സത്യം വളച്ചൊടിക്കുന്നതിനെ ദൗർഭാഗ്യകരമെന്നെ പറയാനാകൂ’, അമിത് ഷാ പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിദ്യാഭ്യാസ മേഖലയിൽ നരേന്ദ്ര മോദി നടത്തിയ പ്രവർത്തനങ്ങളും അമിത് ഷാ എടുത്ത് പറഞ്ഞു. ‘ഡെമോക്രാറ്റിക് ലീഡർ’ എന്ന് വിശേഷിപ്പിച്ച അമിത് ഷാ കേന്ദ്ര മന്ത്രിസഭ ഒരിക്കലും ഇത്രയും ജനാധിപത്യപരമായി പ്രവർത്തിച്ചിട്ടില്ലെന്നും അക്കാര്യം വിമർശകർ പോലും സമ്മതിക്കുമെന്നും പറഞ്ഞു.