Listen live radio

മരംമുറി വിവാദം കത്തിച്ച് പ്രതിപക്ഷം; സഭയിൽ അടിയന്തര പ്രമേയ നോട്ടീസ്; ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യം

after post image
0

- Advertisement -

 

 

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയ വിഷയത്തിൽ സഭയിൽ അടിയന്തര പ്രമേയ നോട്ടീസ്.
തിരുവഞ്ചൂർ രാധാകൃഷ്ണനാണ് നോട്ടീസ് സമർപ്പിച്ചത്. വിഷയം പല രീതിയിൽ ചോദിച്ചെന്നും സബ്മിഷനായി ഉന്നയിച്ചാൽ പോരേയെന്നും സ്പീക്കർ ചോദിച്ചു. എന്നാൽ വിഷയം പ്രധാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. മരംമുറിയിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷത്തിൻറെ ആവശ്യം. മരംമുറി ഉത്തരവ് മരവിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷം സഭയിൽ ചോദിച്ചു.

23 മരം മുറിക്കണമെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടത്. എന്നാൽ സർക്കാർ രണ്ട് ദിവസം മുമ്പാണ് ഇക്കാര്യം അറിഞ്ഞതെന്നും ശ്രദ്ധയിൽപ്പെട്ട ഉടൻ ഉത്തരവ് മരവിപ്പിച്ചെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. സർക്കാർ നിലപാടിന് എതിരായ ഉദ്യോഗസ്ഥ നടപടി അംഗീകരിക്കില്ല. ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാവും. ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കും. ആരുടെ മുന്നിലും മുട്ട് മടക്കേണ്ട സാഹചര്യമില്ല. ഒറ്റക്കെട്ടായി ജനങ്ങളെ സംരക്ഷിക്കും. കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം, ഇതാണ് സർക്കാരിൻറെ നയമെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 15 മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയ വിവാദ ഉത്തരവുമായി ബന്ധപ്പെട്ട് സെക്രട്ടറിമാരോട് വിശദീകരണം തേടാനൊരുങ്ങുകയാണ് സർക്കാർ. വനം – ജലവിഭവ സെക്രട്ടറിമാരിൽ നിന്നാണ് സംസ്ഥാനസർക്കാർ വിശദീകരണം തേടുക. സെക്രട്ടറിമാരുടെ യോഗ തീരുമാനം അനുസരിച്ചാണ് ഉത്തരവ് എന്നായിരുന്നു ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ വിശദീകരണം. മരംമുറിക്കാനുള്ള ഉത്തരവ് ഞായറാഴ്ച കേരളം മരവിപ്പിച്ചിരുന്നു.

മരം മുറിക്കാൻ വിവാദ ഉത്തരവ് നൽകിയ ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയിൽ സർക്കാർ തീരുമാനം ഇന്ന് ഉണ്ടായേക്കും. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ബെന്നിച്ചൻ തോമസിനെതിരായ നടപടിയാണ് തീരുമാനിക്കുക. ജലവിഭവവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് പങ്കെടുത്ത യോഗത്തിൻറെ തീരുമാനം അനുസരിച്ചാണ് ഉത്തരവിറക്കിയതെന്നാണ് ബെന്നിച്ചൻ സർക്കാരിന് നൽകിയ വിശദീകരണം. ടി കെ ജോസാണ് മുല്ലപ്പെരിയാറിൻറെ നിരീക്ഷണസമിതിയിൽ കേരളത്തിൻറെ പ്രതിനിധി. അതുകൊണ്ട് ബെന്നിച്ചനെതിരെ മാത്രം നടപടി എടുത്താൽ വിവാദം ആകാൻ സാധ്യതയുണ്ട്. ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി സർക്കാരിന് മുന്നോട്ട് പോകാനാകില്ലെന്നും മുഖ്യമന്ത്രി ഉൾപ്പടെയുള്ളവവർക്ക് പങ്കുണ്ടെന്നുമാണ് പ്രതിപക്ഷത്തിൻറെ ആരോപണം.

Leave A Reply

Your email address will not be published.