Listen live radio
റാഞ്ചി:ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. കിവീസ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യവെറും 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.
അർധസെഞ്ചുറികളുമായി കളം നിറഞ്ഞ കെ.എല്‍.രാഹുലും നായകന്‍ രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 117 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. കിവീസിനെ ചെറിയ സ്‌കോറിലൊതുക്കിയ ഇന്ത്യന്‍ ബൗളര്‍മാരും
154 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ കെ.എല്‍.രാഹുലും രോഹിത് ശര്‍മയും ചേര്‍ന്ന് നല്‍കിയത്. ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി തുടങ്ങിയ രാഹുലായിരുന്നു കൂടുതല്‍ അപകടകാരി. 6.4 ഓവറില്‍ ഇന്ത്യ 50 റണ്‍സ് കടന്നു.
ബാറ്റിങ് പവര്‍പ്ലേയ്ക്ക് ശേഷം കിവീസ് നായകന്‍ ടിം സൗത്തി സ്പിന്നര്‍മാരെ പരീക്ഷിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയുടെ സ്‌കോറിങ് വേഗം കുറഞ്ഞു. എന്നാലും വിക്കറ്റ് വീഴാതെ കളിക്കാന്‍ ഓപ്പണര്‍മാര്‍ക്ക് സാധിച്ചു. പതിയെ സ്പിന്നര്‍മാരെയും രോഹിത്തും രാഹുലും പ്രഹരിക്കാന്‍ ആരംഭിച്ചു. 10-ാം ഓവറെറിഞ്ഞ മിച്ചല്‍ സാന്റ്‌നറെ രണ്ട് തവണയാണ് രോഹിത് സിക്‌സ് പറത്തിയത്. എന്നാല്‍ ഓവറിലെ അഞ്ചാം പന്തില്‍ രോഹിത്തിന്റെ ക്യാച്ച് ബോള്‍ട്ട് പാഴാക്കി. ആദ്യ പത്തോവറില്‍ ഇന്ത്യ 79 റണ്‍സെടുത്തു.
തൊട്ടടുത്ത ഓവറില്‍ രാഹുല്‍ അര്‍ധശതകം നേടി. 11.4 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. രോഹിത്തും രാഹുലും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. ഒടുവില്‍ ടിം സൗത്തി ഈ കൂട്ടുകെട്ട് പൊളിച്ചു. രാഹുലിനെ ഗ്ലെന്‍ ഫിലിപ്‌സിന്റെ കൈയ്യിലെത്തിച്ച് സൗത്തി കിവീസിന് ആശ്വാസം പകര്‍ന്നു.
49 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 65 റണ്‍സെടുത്ത രാഹുല്‍, രോഹിത്തിനൊപ്പം 117 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ക്രീസ് വിട്ടത്. രാഹുലിന് പകരം വെങ്കടേഷ് അയ്യരാണ് ക്രീസിലെത്തിയത്. പിന്നാലെ രോഹിത് അര്‍ധസെഞ്ചുറി നേടി.
എന്നാല്‍ അര്‍ധസെഞ്ചുറി നേടിയതിനുപിന്നാലെ രോഹിത്തിനെ സൗത്തി പുറത്താക്കി. രോഹിത്തിന്റെ ഷോട്ട് ഗപ്റ്റില്‍ കൈയ്യിലൊതുക്കുകയായിരുന്നു. 36 പന്തുകളില്‍ നിന്ന് അഞ്ച് സിക്‌സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 55 റണ്‍സെടുത്ത ശേഷമാണ് രോഹിത് ക്രീസ് വിട്ടത്. രോഹിത്തിന് പകരമായി വന്ന സൂര്യകുമാര്‍ യാദവിന് പിടിച്ചുനില്‍ക്കാനായില്ല. വെറും ഒരു റണ്‍ മാത്രമെടുത്ത താരത്തെ സൗത്തി ക്ലീന്‍ ബൗള്‍ഡാക്കി.
സൂര്യകുമാറിന് പകരം ഋഷഭ് പന്താണ് ക്രീസിലെത്തിയത്. തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ നേടിക്കൊണ്ട് പന്ത് ഇന്ത്യയ്ക്ക് വിജയവും പരമ്പരയും സമ്മാനിച്ചു. പന്തും വെങ്കടേഷും 12 റണ്‍സ് വീതമെടുത്ത് പുറത്താവാതെ നിന്നു. കിവീസിനായി സൗത്തി നാലോവറില്‍ 16 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. മികച്ച പ്രകടനം പുറത്തെടുത്ത ബൗളര്‍മാരാണ് കിവീസിനെ ചെറിയ സ്‌കോറിലൊതുക്കിയത്.