ജറുസലം∙ വ്യോമാക്രമണം ശക്തമാക്കിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ രണ്ടര ലക്ഷത്തിലധികം പേർ ഗാസ നഗരം വിട്ട് പോയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ‘‘ഐഡിഎഫ് (ഇസ്രയേൽ സേന) കണക്കുകൾ പ്രകാരം, ഗാസ നഗരത്തിലെ കാൽ ദശലക്ഷത്തിലധികം ജനങ്ങൾ സ്വന്തം സുരക്ഷയ്ക്കായി നഗരം വിട്ടുപോയിട്ടുണ്ട്,’’ എന്ന് സൈനിക വക്താവ് കേണൽ അവിചയ് അദ്രെയ് എക്‌സിൽ പറഞ്ഞു.
ഗാസ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഏകദേശം പത്ത് ലക്ഷം പലസ്തീനികൾ താമസിക്കുന്നുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കാക്കുകൾ പറയുന്നത്. ഗാസയിലെ മാധ്യമ നിയന്ത്രണങ്ങളും പല പ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള വെല്ലുവിളികളും കാരണം സൈന്യം നൽകുന്ന വിശദാംശങ്ങളോ പലസ്തീൻ പ്രദേശത്തെ സിവിൽ ഡിഫൻസ് ഏജൻസി റിപ്പോർട്ട് ചെയ്ത ടോൾ കണക്കുകളോ സ്വതന്ത്രമായി പരിശോധിക്കാൻ ന്യൂസ് ഏജൻസികൾക്ക് സാധിച്ചിട്ടില്ല.
ഗാസയിൽ തുടർച്ചയായി വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ശനിയാഴ്ച പടിഞ്ഞാറൻ ജില്ലകളിലെ താമസക്കാരെ ഒഴിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന ലഘുലേഖകൾ ഇസ്രയേൽ സൈന്യം വിതരണം ചെയ്തിരുന്നു. “നിങ്ങളുടെ പ്രദേശത്ത് ഇസ്രയേൽ സൈന്യം ശക്തമായ ആക്രമണത്തിന് ഒരുങ്ങുകയാണ്, ഹമാസിനെ നേരിടാൻ സൈന്യം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു, നിങ്ങളുടെ സുരക്ഷയ്ക്കായി, ഗാസയുടെ തെക്ക് ഭാഗത്തുള്ള അൽ-റാഷിദ് സ്ട്രീറ്റ് വഴി ഉടൻ ഒഴിഞ്ഞുപോകുക.” എന്നാണ് ലഘുലേഖയിൽ പറയുന്നത്.
അതേസമയം, ഗാസ സിറ്റിയിൽ ഇസ്രയേൽ തുടരുന്ന അതിരൂക്ഷമായ ആക്രമണത്തിൽ ഇന്നലെ 32 പേർ കൂടി കൊല്ലപ്പെട്ടു. 12 പേർ കുട്ടികളാണ്. ഗാസ സിറ്റി ഒഴിയണമെന്ന് ഇസ്രയേൽ സൈന്യം ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഗാസയിൽ ഒരിടവും സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി ഭൂരിഭാഗം പേരും സിറ്റിയിൽ തുടരുകയാണ്. ഇന്നലെ 7 പേർ കൂടി മരിച്ചതോടെ ഗാസയിൽ പട്ടിണിമരണങ്ങൾ 420 ആയി. യമൻ തലസ്ഥാനമായ സനായിൽ ഹൂതികൾക്കെതിരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ താമസകേന്ദ്രങ്ങൾ തകർന്നടിഞ്ഞു. ബുധനാഴ്ച മാത്രം 46 പേർ കൊല്ലപ്പെട്ടു.