Listen live radio
മലപ്പുറം: ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിച്ചശേഷം ഭക്ഷ്യവിഷബാധയുണ്ടെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം പിടിയില്‍. പൂച്ചോലമാട് പുതുപ്പറമ്പില്‍ ഇബ്രാഹിം (33), അബ്ദുറഹ്മാന്‍ (29), റുമീസ് (23), ഗാന്ധിക്കുന്ന് പൂച്ചോലമാട് മണ്ണില്‍ഹൗസിലെ സുധീഷ് (23), താട്ടയില്‍ നാസിം (21) എന്നിവരെയാണ് വേണ്ടര പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വേങ്ങര അങ്ങാടിയിലെ കേക്ക് കഫേയില്‍നിന്ന് സംഘം ബ്രോസ്റ്റഡ് ചിക്കൻ കഴിച്ചു. തുടര്‍ന്ന് അവസാന കഷണം ചൂണ്ടിക്കാട്ടി ഇതിന് പഴകിയ രുചിയുണ്ടെന്ന് ആരോപിച്ചു. ഉടമയുടെ നമ്പറുമായി ഹോട്ടലില്‍ നിന്ന് മടങ്ങിയ സംഘം ഫോണിലൂടെ പരാതി നല്‍കാതിരിക്കാന്‍ നാല്‍പതിനായിരം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.
വിലപേശലിനൊടുവിൽ 25,000 രൂപ നല്‍കിയാല്‍ പരാതി നല്‍കില്ലെന്ന് ഹോട്ടല്‍ ഉടമയെ അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ ഹോട്ടലിനെതിരെ വ്യാജപ്രചാരണം നടത്തുമെന്നും സംഘം ഭീഷണി മുഴക്കി. തുടർന്ന് ഹോട്ടൽ ഉടമ നൽകിയ പാരിതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പൊലീസ് അറസ്റ്റുചെയ്തത്. ഭീഷണിക്ക് വഴങ്ങാതിരുന്ന വേങ്ങരയിലെ മറ്റൊരു ഹോട്ടല്‍ മൂന്നാഴ്ച മുന്‍പ് ഇവർ പൂട്ടിച്ചിരുന്നതായും പൊലീസ് സൂചിപ്പിച്ചു.