Latest

എല്ലാം സിസിടിവി കണ്ടു! ഭക്ഷണ വിതരണ ജീവനക്കാരന്റെ മരണം കൊലപാതകം; കളരിപ്പയറ്റ് പരിശീലകനും ഭാര്യയും പിടിയിൽ

ബെംഗളൂരു∙ ബൈക്ക് യാത്രക്കാരനായ ഭക്ഷണവിതരണ ജീവനക്കാരൻ കാറിടിച്ച് മരിച്ച സംഭത്തിൽ ദമ്പതികളെ അറസ്‌റ്റ് ചെയ്തു. ദർശനെന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ, മലയാളിയായ കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാർ (32), ഭാര്യ ആരതി ശർമ (30) എന്നിവരാണ് അറസ്റ്റിലായത്. ഒക്ടോബർ 25നായിരുന്നു സംഭവം. റോഡപകടം എന്നു കരുതിയ സംഭവം സിസിടിവി പരിശോധനയിലാണ് ക്രൂരമായ കൊലപാതകമാണെന്ന് കണ്ടെത്തിയത്.

പുട്ടണ ഹള്ളി ശ്രീരാമ ലേഔട്ടിലാണ് സംഭവം നടന്നത്. ബൈക്ക് കാറിന്റെ കണ്ണാടിയിൽ തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനൊടുവിൽ, ക്ഷമാപണം നടത്തിയ ദർശൻ ഭക്ഷണ വിതരണത്തിനായി പോയി. എന്നാൽ മനോജ് കുമാർ ബൈക്കിനെ പിന്തുടർന്നു. അമിത വേഗത്തിൽ കാർ ബൈക്കിന്റെ പിന്നിൽ ഇടിച്ചു.

നാട്ടുകാർ ദർശനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദർശന്റെ സഹോദരി ജെപി നഗർ ട്രാഫിക് പൊലീസിൽ പരാതി നൽകി. സംഭവസ്‌ഥലത്തെ സിസിടിവികൾ പരിശോധിച്ചപ്പോഴാണ് അപകടത്തിന് മിനിട്ടുകൾക്കു മുൻപ് ബൈക്ക് യാത്രക്കാരനുമായി ദമ്പതികൾ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. ബൈക്കിൽ ഇടിച്ചപ്പോൾ ഇളകി വീണ കാറിന്റെ ചില ഭാഗങ്ങൾ എടുക്കാനായി ഇരുവരും തിരികെ സ്ഥലത്തെത്തിയതും സിസിടിവിയിൽ പതിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികളെ കണ്ടെത്തി അറസ്റ്റു ചെയ്തത്.

താൻ ഒറ്റയ്ക്കാണ് കാറിൽ സഞ്ചരിച്ചതെന്ന് മനോജ് പൊലീസിനു മൊഴി നൽകി. കാറിന്റെ ഭാഗങ്ങൾ എടുക്കാനായാണ് ആരതി സ്ഥലത്തേക്ക് വന്നതെന്നും മൊഴിയിലുണ്ട്. പൊലീസ് ഇക്കാര്യം പരിശോധിക്കുന്നുണ്ട്. ഇരുവരെയും റിമാൻഡ് ചെയ്തു. ദർശൻ അവിവാഹിതനാണ്. മാതാപിതാക്കൾക്കും സഹോദരിക്കും ഒപ്പമാണ് താമസം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.