പുൽപ്പള്ളി : ഇക്കഴിഞ്ഞ ഞായറാഴ്ച ഉദയക്കര ഭാഗത്ത് കൂടി അനുമതിയില്ലാതെ വനത്തിൽ പ്രവേശിച്ച് വീഡിയോ ചിത്രീകരിച്ച യൂട്യൂബർമാർക്കെതിരെ വനം വകുപ്പ് കേസെടുത്തു. കോഴിക്കോട് ചാലപ്പുറം തിരുത്തുമ്മൽ മൂരിയാട് സ്വദേശിയായ കത്തിയൻവീട് സാഗർ (33) അടക്കം 7 പേരെ പ്രതി ചേർത്താണ് കേസെടുത്തിരിക്കുന്നത്. ഇവർ അനുമതിയില്ലാതെ 5 ബൈക്കുകളിലായി വന്യജീവികൾ നിറഞ്ഞ വനത്തിനുള്ളിലൂടെ വീഡിയോ ചിത്രീകരിച്ച് യാത്ര ചെയ്തതിനാണ് കേസ്. ട്രാവലോഗ്‌സ് ഓഫ് വൈശാഖ് എന്ന വാളിൽ പ്രതികൾ ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. വന്യജീവികൾക്ക് ശല്യമാവുന്ന വിധം റിസർവ് വനത്തിനുള്ളിൽ അനുമതിയില്ലാതെയുള്ള ഇത്തരം യാത്രകൾക്കും റീൽസ് ചിത്രീകരണത്തിനുമെതിരെ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്.കെ.രാമൻ അറിയിച്ചു.














