മാനന്തവാടി (വയനാട്) ∙ വയനാട്ടിൽ രണ്ട് സ്ത്രീകൾക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. വെള്ളമുണ്ട മൊതക്കര കൊച്ചാറ ഉന്നതിയിൽ താമസിക്കുന്നവർക്ക് നേരെ ശനിയാഴ്ച വൈകിട്ടാണ് ആക്രമണം ഉണ്ടായത്. വെട്ടേറ്റ മാധവി, മകൾ ആതിര എന്നിവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവത്തിൽ ആതിരയുടെ ഭർത്താവ് രാജു ആണ് പൊലീസ് പിടിയിലായത്.
ഉച്ചയോടെയാണ് ഒളിവിലായിരുന്ന രാജുവിനെ വെള്ളമുണ്ട പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കൊച്ചാറ ഉന്നതിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജു. ദീർഘകാലമായി കുടുംബത്തിൽ തർക്കം നിലനിന്നിരുന്നു. ഇതാണ് അതിക്രമത്തിനു പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റ ആതിരയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.














