ചെന്നൈ∙ തമിഴ്നാട്ടിൽ വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സെങ്കം പക്കിരിപാളയത്ത് ഇന്ന് പുലർച്ചെയാണ് ക്രൂരകൊലപാതകം നടന്നത്.
കൃഷിക്കായി ലീസിന് എടുത്ത മൂന്നേക്കർ ഭൂമിയോട് ചേർന്ന ഷെഡിലായിരുന്നു ശക്തിവേലും ഭാര്യയും ഉറങ്ങിയത്. പുലർച്ചെയോടെ, വീട് കത്തുന്നത് കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വീടിനകത്തുനിന്ന് ലഭിച്ചത്, ശക്തിവേലിന്റെയും അമൃതത്തിന്റെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ മാത്രം.
വീട് പുറത്തുനിന്നു പൂട്ടിയശേഷം, തീയിടുകയായിരുന്നുവെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന്റെ കാരണമാണ് പൊലീസ് പ്രാഥമികമായി അന്വേഷിക്കുന്നത്. ശക്തിവേലും അമൃതവുമായി ബന്ധപ്പെട്ട ആളുകളെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. ശക്തിവേലിന്റെ രണ്ടാം ഭാര്യയാണ് അമൃതം. ശക്തിവേലിന്റെ ആദ്യഭാര്യയും മക്കളും ബെംഗളൂരുവിലാണ്. അമൃതം ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന ആളാണ്. മാസങ്ങൾക്ക് മുൻപാണ് ശക്തിവേലിനൊപ്പം താമസം തുടങ്ങിയത്.














