കൽപ്പറ്റ: പ്രസവാനന്തരം മാനന്തവാടി സ്വദേശിനിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവത്തിൽ നീതിപൂർവകവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിന് കത്ത് നൽകി. മാനന്തവാടിയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഉണ്ടായ ഗുരുതരമായ മെഡിക്കൽ അവഗണനയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സംബന്ധിച്ചാണ് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് കത്തയച്ചത്.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പ്രസവശേഷം ചികിത്സാ പിഴവ് കാരണം യുവതിക്ക് ജീവന് ഭീഷണിയാകാൻ സാധ്യതയുള്ള അതികഠിനമായ വേദനയിലൂടെയാണ് കടന്നുപോയത്. അവർക്ക് ശരിയായ വൈദ്യസഹായവും നിഷേധിക്കപ്പെട്ടു. വയനാട് പാർലമെന്റ് മണ്ഡലത്തിൽ, മാനന്തവാടിയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് പൊതുജനങ്ങൾക്ക് ഒരു സുപ്രധാന അഭയ സ്ഥാനമാണ്. നിരവധി സ്പെഷ്യാലിറ്റികളുടെ അഭാവത്തിൽ, അടിയന്തര ആവശ്യങ്ങൾക്കായി രോഗികൾക്ക് 80 കിലോമീറ്ററിലധികം സഞ്ചരിച്ച് കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് പോകേണ്ടിവരുമ്പോൾ മാനന്തവാടിയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ്, മതിയായ മനുഷ്യവിഭവശേഷിയുടെ അഭാവം, നിർണായക മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ വിഭവ പരിമിതികളുമായി പൊരുതുന്നു.
ഈ പ്രശ്നങ്ങൾ താൻ മുൻപും സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയുടെ അമിത ഭാരം പരിചരണത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു. മുൻപും ഈ സ്ഥാപനത്തിൽ നിരവധി മെഡിക്കൽ അശ്രദ്ധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ, പ്രത്യേകിച്ച് മാനന്തവാടിയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ, മെഡിക്കൽ അശ്രദ്ധ കേസുകൾ പരിഹരിക്കുന്നതിനായി,ഉത്തരവാദിത്തം ഉറപ്പുവരുത്തുന്നതിനും പരാതി പരിഹാര സംവിധാനങ്ങൾ ഉറപ്പാക്കാനും ഇടപെടണമെന്നും മെഡിക്കൽ അശ്രദ്ധയുടെ ഇരകൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണം. മാനന്തവാടിയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിന് ഫലപ്രദമായി പ്രവർത്തിക്കാനും ഗുണനിലവാരമുള്ള പരിചരണം ഉറപ്പുവരുത്താനും ആവശ്യമായ വിഭവങ്ങൾ അനുവദിക്കണമെന്നും സർക്കാരിനോട് വീണ്ടും അഭ്യർത്ഥിക്കുന്നതായും വയനാട്ടിലെ ജനങ്ങൾ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭിക്കാൻ ഇപ്പോഴും പാടുപെടുന്നതിനാൽ ഇത് ഒരു അടിയന്തിര ആവശ്യമാണ് എന്നും പ്രിയങ്കാ ഗാന്ധി എംപി കത്തിൽ സൂചിപ്പിച്ചു














