കൽപ്പറ്റ: മാനന്തവാടിയിലെ മെഡിക്കല്‍ കോളജിലുണ്ടായ ചികിത്സാപിഴവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിന്നുള്ള മന്ത്രിയെന്ന നിലയില്‍ എം എല്‍ എ എന്ന നിലയില്‍ ഒ ആര്‍ കേളുവിന് തല്‍സ്ഥാനത്ത് തുടരാന്‍ ധാര്‍മ്മികമായി യാതൊരു അവകാശവുമില്ലന്ന് വയനാട് ഡി. സി. സി.പ്രസിഡണ്ട് അഡ്വ.ടി.ജെ. ഐസക് പറഞ്ഞു. കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമര്യാദയുണ്ടെങ്കില്‍ അദ്ദേഹം ഈ സ്ഥാനത്ത് നിന്നും മാറി നില്‍ക്കുകയാണ് വേണ്ടത്. എം ഐ ഷാനവാസ് എം പിയായിരുന്ന കാലത്ത് ഒരു കോടി രൂപ ജില്ലാ ആശുപത്രിക്ക് അനുവദിച്ചാണ് സി ടി സ്‌കാനിംഗ് ആരംഭിച്ചത്.
എട്ടുമാസമായി അത് പ്രവര്‍ത്തിക്കുന്നില്ല. സ്‌കാനിംഗിന് വേണ്ടി 2025-26 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഒന്നരകോടി രൂപ, തലപ്പുഴ-കട്ടേരിക്കുന്ന് പാലനിര്‍മ്മാണത്തിന് വകയിരുത്തണമെന്ന് മന്ത്രി കത്ത് നല്‍കുകയും, അതനുസരിച്ച് ആ തുക വകമാറ്റി ചിലവഴിക്കുകയും ചെയ്തു. വയനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം ആരോഗ്യമേഖലയിലേതാണെന്നിരിക്കെ ഒന്നരകോടി രൂപ അനുവദിച്ചിട്ടും സ്‌കാനിംഗ് മെഷീന്‍ വാങ്ങാതെ ആ തുക വകമാറ്റി ചിലവഴിച്ചത് കൊണ്ടാണ് അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് പറയുന്നതെന്നും ഐസക് പറഞ്ഞു.














