കോഴിക്കോട്∙ കുന്ദമംഗലം പതിമംഗലം അങ്ങാടി മുറിയനാൽ ഭാഗത്ത് ദേശീയപാതയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്നു മരണം. പിക്കപ്പ് വാന്‍ ഡ്രൈവറും രണ്ട് കാര്‍ യാത്രക്കാരുമാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. പിക്കപ്പ് വാനിന്റെ ക്ലീനർ ഉൾപ്പെടെ രണ്ടു പേർക്കു പരുക്കേറ്റു.
അപകടത്തിൽപ്പെട്ട കാറും പിക്കപ്പ് വാനും ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് വെളളിമാടുകുന്നിൽ നിന്നെത്തിയ ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് യാത്രക്കാരെ പുറത്തെടുത്തത്. മൂന്നുപേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പരുക്കേറ്റ രണ്ടു പേരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
ചുരമിറങ്ങി കുന്ദമംഗലത്തേക്ക് വന്ന വാനും കൊടുവള്ളിയിലേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. കാറിൽ ഉണ്ടായിരുന്ന കോഴിക്കോട് ഇങ്ങാപ്പുഴ പെരുമ്പള്ളി സ്വദേശി സുഹൈൽ (27), കൊടുവള്ളി വാവാട് സ്വദേശി നിഹാൽ (27), പിക്കപ്പ് വാൻ ഓടിച്ച വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. അപകടം ഉണ്ടായ പതിമംഗലം അങ്ങാടിയിലെ മുറിയനാൽ ഭാഗം സ്ഥിരം അപകടമേഖലയാണ്.














