മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിലെ എക്സ്റേ മെഷീൻ ദിവസങ്ങളായി തകരാറിലായിരിക്കുന്ന സാഹചര്യത്തിൽ രോഗികൾ അനുഭവിക്കുന്ന ദുരിതം അടിയന്തരമായി പരിഹരിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ ആവശ്യപ്പെട്ടു. സർക്കാർ മെഡിക്കൽ കോളേജ് എന്ന നിലയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കാത്തത് ആരോഗ്യവകുപ്പിന്റെ ഗുരുതര അനാസ്ഥയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.അപകടത്തിൽപ്പെട്ട് എത്തുന്നവർക്കും അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവർക്കും എക്സ്റേ സൗകര്യം ലഭിക്കാത്തതിനാൽ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരികയാണ്. ഇത് സാധാരണക്കാരായ രോഗികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. മെഷീൻ ഉടൻ പ്രവർത്തനക്ഷമമാക്കാനും ഭാവിയിൽ തകരാറുകൾ ഉണ്ടാകാതിരിക്കാൻ സ്ഥിരമായ സാങ്കേതിക മേൽനോട്ടം ഉറപ്പാക്കാനും അധികൃതർ തയ്യാറാകണം. മെഷീന്റെ തകരാർ പരിഹരിച്ച് സേവനം ലഭ്യമാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സുലൈമാൻ മുന്നറിയിപ്പ് നൽകി.














