ദിവസേന പലതരത്തിലുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ നളിനി ഉനഗർ എന്ന ഇന്‍ഫ്ലുവൻസർ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഉപയോക്താക്കൾക്കിടയിൽ ചർച്ചയാകുന്നത്. വീടിനടുത്തുള്ള ഒരു ഡ്രൈക്ലീനിങ് ഷോപ്പിന്റെ യുടെ ഒരുമാസത്തെ വരുമാനം രണ്ട് ലക്ഷം രൂപയാണെന്നാണ് യുവതി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയത്. അയൽവാസിയും ഭാര്യയും ചേർന്നാണ് ഈ ഷോപ്പ് നടത്തുന്നതെന്നും സഹായത്തിനായി രണ്ടു ജോലിക്കാരുണ്ടെന്നും നളിനി വ്യക്തമാക്കി.
‘‘ഇന്നലെ ഞാൻ എന്റെ വീടിനു സമീപത്തുള്ള ഡ്രൈക്ലീനിങ് ഷോപ്പ് ഉടമയോടു സംസാരിച്ചു. അവിടെ ഞാൻ സ്ഥിരമായി പോകാറുണ്ട്. അദ്ദേഹവും ഭാര്യയും ചേർന്നാണ് ഈ ഷോപ്പ് നടത്തുന്നത്. സഹായത്തിനായി രണ്ട് ജോലിക്കാരും ഉണ്ട്. ഒരുമാസം രണ്ട് ലക്ഷം രൂപ വരുമാനമുണ്ടെന്ന് അവർ പറഞ്ഞതു കേട്ട് അക്ഷരാർഥത്തിൽ ഞാൻ ഞെട്ടി. ഇന്ത്യയിൽ പത്തുവർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുള്ള ഒരു സോഫ്റ്റ്‌വെയർ എൻജിനീയർക്കു കിട്ടുന്ന ശമ്പളം ഏകദേശം ഇത്രയും രൂപയാണ്. ’’– അവര്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
പത്തുരുപ നിരക്കിൽ ഒരുദിവസം 350 വസ്ത്രങ്ങളാണ് ഷോപ്പിൽ നിന്ന് ഇസ്തിരിയിട്ട് നൽകുന്നതെന്നും നളിനി ഉനഗർ പറയുന്നുണ്ട്. അപ്പോൾ തന്നെ 3500 രൂപയായി. ഇത് കൂടാതെ സ്യൂട്ടുകൾ, ചോളി, സാരികൾ എന്നിവ ഡ്രൈക്ലിന്‍ ചെയ്ത് ഇസ്തിരിയിട്ടു നൽകുന്നു. ഒരു വസ്ത്രത്തിന് 350 രൂപയാണ് ഈടാക്കുന്നത്. ഈ വകയിൽ ഒരുദിവസം 7000 രൂപ ലഭിക്കുന്നുണ്ട്. ഏകദേശം 10,500രൂപയാണ് ഒരു ദിവസത്തെ ഏകദേശ വരുമാനം. മാസത്തിലെ മൂന്ന് ദിവസത്തെ അവധിയൊഴിച്ചാൽ 2,83,500 രൂപയാണ് ഒരുമാസത്തെ വരുമാനമെന്നും നളിനി ഉനഗർ കൂട്ടിച്ചേർത്തു.ഉടമകൾ അവരുടെ സ്വന്തം സ്ഥലത്ത് കടനടത്തുന്നതിനാൽ വാടകയും നൽകേണ്ടതില്ല. ആറായിരം രൂപയാണ് വൈദ്യുതിബിൽ വരുന്നത്. രണ്ട് ജോലിക്കാർക്കും കൂടി 40,000 രൂപ ശമ്പളവും നൽകുന്നു. ഈ തുക കുറച്ചാൽ ദമ്പതികളുടെ ഒരു മാസത്തെ വരുമാനം 2,37,500 രൂപയാണെന്നും അവർ വ്യക്തമാക്കി.
സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ പോസ്റ്റ് ശ്രദ്ധനേടി. കുറിപ്പിനു താഴെ നിരവധി കമന്റുകളും എത്തി. ‘‘ ഒരു സോഫ്റ്റ്‌വെയർ എൻജിനീയറിനു കിട്ടുന്ന ശമ്പളം തന്നെ ഒരുമാസം ഈ സഹോദരനു ലഭിക്കുന്നു. സോഫ്റ്റ്‌വെയർ എൻജിനീയറിങ് പഠിക്കുന്നതിനു പകരം സ്റ്റീം എൻജിനീയറിങ് പഠിക്കുന്നതാണ് നല്ലത്.’’– എന്നാണ് പോസ്റ്റിനു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘‘ഇതിൽ ഏറ്റവും വലിയ കാര്യം എന്നു പറയുന്നത് ഈ ശമ്പളത്തിന് അവർക്കു നികുതി നൽകേണ്ടി വരുന്നില്ലെന്നുള്ളതാണ്. ഐടി ജോലി ഉപേക്ഷിച്ച് ഒരു ഷോപ്പ് തുടങ്ങാം.’’– എന്നിങ്ങനെയും കമന്റുകൾ എത്തി.














