ലക്നൗ ∙ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർ പിടിയിൽ. ഉത്തർപ്രദേശിലെ അംബേദ്കർ നഗറിലാണ് 32കാരനായ വ്യാജ ഡോക്ടർ പിടിയിലായത്. ബിഎ ഡിഗ്രിയുള്ള യോഗേഷ് വർമ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. മെഡിക്കൽ യോഗ്യതയോ ശസ്ത്രക്രിയാ പരിശീലനമോ ഇല്ലാത്ത ഇയാൾ സിസേറിയൻ അടക്കമുള്ള സർജറികൾ നടത്തുന്ന ആശുപത്രി വർഷങ്ങളായി പ്രവർത്തിപ്പിച്ചു വരികയായിരുന്നു. യോഗേഷ് വർമയ്ക്കൊപ്പം 19കാരനായ സഹായിയും പിടിയിലായിട്ടുണ്ട്.
ഫെബ്രുവരി 5 ന് യോഗേഷ് വർമയുടെ ക്ലിനിക്കിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ 28 വയസ്സുള്ള യുവതി മരിച്ചിരുന്നു. യുവതി പെൺകുഞ്ഞിനു ജന്മം നൽകിയെങ്കിലും അമിത രക്തസ്രാവം കാരണമാണ് മരിച്ചത്. തുടർന്ന് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് ആശുപത്രിയിലെ ഡോക്ടർക്ക് മതിയായ മെഡിക്കൽ വിദ്യാഭ്യാസ യോഗ്യതയില്ലെന്നും ശസ്ത്രക്രിയാ പരിശീലനം ലഭിച്ചിട്ടില്ലെന്നും കണ്ടെത്തി. അന്വേഷണത്തിൽ വ്യാജ ഡോക്ടർ ബിഎ ഡിഗ്രിയാണ് നേടിയിട്ടുള്ളതെന്നും തെളിഞ്ഞു. വ്യാജ ഡോക്ടർ അറസ്റ്റിലായതിനു പിന്നാലെ ആരോഗ്യ വകുപ്പ് ക്ലിനിക് പൂട്ടി സീൽ ചെയ്തു. സമാനമായ ആശുപത്രികൾ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ടോയെന്ന് അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.














