National

കൺമുന്നിൽ ഭർത്താവിനെ കടിച്ചുകീറി കരടി; രക്ഷിക്കാൻ ഭാര്യയുടെ സാഹസിക പ്രത്യാക്രമണം

ഭുവനേശ്വർ ∙ ഭർത്താവിനെ ആക്രമിച്ച് ഗുരുതര പരുക്കേൽപ്പിച്ച കരടിയെ പ്രത്യാക്രമണത്തിലൂടെ പരുക്കേൽപ്പിച്ച് ഭാര്യ. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലുള്ള കരഞ്ചിയയിലെ മിലു ഗ്രാമത്തിലാണ് സംഭവം. മാൽഡെ സോറനും ഭാര്യ ലിലി സോറനും കാടിനോട് ചേർന്ന പ്രദേശത്ത് ഇലകൾ ശേഖരിക്കുന്നതിനിടെയാണ് ആറു കരടികളുടെ മുന്നിൽപ്പെട്ടതെന്ന് കരഞ്ചിയ ഫോറസ്റ്റ് റേഞ്ചർ പ്രശാന്ത് കുമാർ സ്വയിൻ പറഞ്ഞു. കരടികളിലൊന്ന് പെട്ടെന്ന് മാൽഡെയെ ആക്രമിക്കുകയായിരുന്നു.

കരടി അദ്ദേഹത്തെ കടിച്ചു കീറി ഗുരുതരമായി പരുക്കേൽപ്പിച്ചതോടെ ലിലി ധൈര്യം സംഭരിച്ച് കരടിയെ നേരിട്ടു. ടാങ്കിയ (കോടാലി പോലുള്ള പരമ്പരാഗത ആയുധം) ഉപയോഗിച്ച് ലിലി നടത്തിയ പ്രത്യാക്രമണത്തിൽ പരുക്കേറ്റ കരടി കാട്ടിലേക്ക് പിൻവാങ്ങുകയായിരുന്നുവെന്നു സ്വയിൻ പറഞ്ഞു. തലയോട്ടിയിലെ മുറിവുകൾ ഉൾപ്പെടെ മാൽഡെയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. പ്രാദേശിക അടിയന്തര സേവന വിഭാഗം സംഭവസ്ഥലത്തെത്തി മാൽഡെയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പരുക്കുകളുടെ കാഠിന്യം കണക്കിലെടുത്ത്, വിദഗ്ദ്ധ ചികിത്സയ്ക്കായി മാൽഡെയെ പിന്നീട് കിയോഞ്ജർ ജില്ലയിലെ ആശുപത്രിയിലേക്ക് മാറ്റി.

ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ ഒരു കുടുംബത്തിലെ നാലു പേരടക്കം ആറു പേർ കാട്ടാനക്കൂട്ടത്തിന്റെ ചവിട്ടേറ്റ് മരിച്ച് ദിവസങ്ങൾക്കകമാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ ആക്രമണത്തിനു മുൻപുള്ള ദിവസങ്ങളിൽ ആനക്കൂട്ടം നിരവധി പേരെ ആക്രമിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ചർച്ചു ബ്ലോക്കിലെ ഗോണ്ട്വാർ ഗ്രാമത്തിൽ പ്രവേശിച്ച കാട്ടാനക്കൂട്ടം, വെള്ളിയാഴ്ച പുലർച്ചെ ആറു പേരെ ചവിട്ടിക്കൊല്ലുകയായിരുന്നുവെന്ന് ഹസാരിബാഗ് ഈസ്റ്റ് ഡിഎഫ്ഒ വികാസ് കുമാർ ഉജ്ജ്വൽ പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.