ഒഡിഷ: വിവാഹദിവസം ഭർത്താവുമൊത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതായി പരാതി. ഒഡിഷയിലെ ബൊലാംഗീർ ജില്ലയിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ദമ്പതികൾ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞാണ് മൂന്നംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് വിവരം.
വരൻ ബൊലാംഗീർ സ്വദേശിയായ ഹരിബന്ധു പട്ടേൽ ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. കന്ധമാലിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം വധൂവരന്മാർ കുടുംബാംഗങ്ങളോടൊപ്പം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അനിഷ്ടസംഭവം നടന്നത്. ബദബന്ദയ്ക്ക് സമീപം തർഭ റോഡിലാണ് ആക്രമണം ഉണ്ടായത്.രണ്ട് കൂട്ടാളികൾക്കൊപ്പം എത്തിയ പ്രതി, കാർ തടഞ്ഞ് വരനെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം വധുവിനെ ബലമായി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നാലെ വരൻ തർഭ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയശേഷം ഭാര്യയെ തട്ടിക്കൊണ്ടുപോയതായാണ് പരാതിയിൽ പറയുന്നത്.തർഭ പോലീസ് സ്റ്റേഷനിലെ ഇൻചാർജ് ഇൻസ്പെക്ടർ അനിത കിഡോ പറയുന്നതനുസരിച്ച്, ‘ഹരിബന്ധു പട്ടേൽ വിവാഹത്തിനായി കൻഡമലിലേക്ക് പോയിരുന്നു. ചടങ്ങുകൾക്ക് ശേഷം ദമ്പതികൾ മടങ്ങിവരുന്നതിനിടെ, തർഭ റോഡിലെ ബദബന്ദയ്ക്ക് സമീപം മൂന്ന് പേർ ഇവരുടെ വാഹനം തടയുകയും തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി വധുവിനെ തട്ടിക്കൊണ്ട് പോകുകയുമായിരുന്നു.’
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. യുവതിയെ കണ്ടെത്താനും പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു. ഈ സംഭവം പ്രദേശത്ത് വലിയ തോതിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.














