അതിരപ്പിള്ളി∙ വനമേഖലയിൽനിന്നും കുറെ നാളുകൾക്കു മുൻപ് ലഭിച്ച തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയുടെ ദൃശ്യങ്ങൾ വീണ്ടും. അപകടത്തിൽ തുമ്പികൈ നഷ്ടമായതാണെന്ന് കരുതുന്ന ഈ ആനകുട്ടിയുടെ ജീവിതയാത്ര ഒരു അപൂർവമായ കാഴ്ചയാണ്. ഭക്ഷണം കണ്ടെത്താനും വെള്ളം കുടിക്കാനും വലിയ വെല്ലുവിളികൾ നേരിടുന്ന അവസ്ഥയിലും അതിജീവനത്തിന്റെ അതുല്യ ഉദാഹരണമായി ഈ ആനകുട്ടി അതിന്റെ അമ്മയുടെ സംരക്ഷണതയിൽ തുടരുന്നു.ഇത്രയും നാളുകൾക്കു ശേഷവും ആനക്കുട്ടി ആരോഗ്യത്തോടെ ഇരിക്കുന്നതിന്റെ തെളിവാണ് അതിരപ്പിള്ളി ഏഴാറ്റുമുഖത്തുനിന്നും കെഎസ്എഫ്ഇ ഉദ്യോഗസ്ഥനും വന്യജീവി ഫോട്ടോഗ്രാഫറുമായ എൻ.വൈ. മനേഷ് പകർത്തിയ ദൃശ്യങ്ങൾ. പുഴയിൽ നിന്നും അമ്മയോടൊപ്പം വെള്ളം കുടിച്ചും പുല്ല് തിന്നും നടന്ന കുട്ടിയാന ഏഴാറ്റുമുഖം – വെറ്റിലപ്പാറ റോഡ് മുറിച്ചുകടന്ന് ഉൾവനത്തിലേക്കു കയറിപ്പോയി. പ്രകൃതിയുടെ കരുത്തും ജീവന്റെ അതിജീവനവും അമ്മയുടെ കരുതലും ഒരുമിച്ചു വിവരിക്കുന്ന അപൂർവ കാഴ്ച.














