അദിവി ശേഷ് നായകനാകുന്ന തെലുങ്ക് ചിത്രം ‘ഡെക്കോയിറ്റി’ലൂടെ ബിഗ് സ്‌ക്രീൻ അരങ്ങേറ്റം കുറിച്ച് ഗായിക ജോനിതാ ഗാന്ധി. ഹിറ്റ് തമിഴ്- ഹിന്ദി ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറിയ ജോനിത, തെലുങ്ക് ചിത്രത്തിൽ ഐറ്റം ഡാൻസറായാണ് ക്യാമറയ്ക്കു മുന്നിൽ എത്തിയത്. ഭീംസ് സിസറോലിയോ സംഗീതം നൽകി, തെലുങ്കിൽ ചിച്ചുബുഡ്ഡി എന്ന പേരിലും ഹിന്ദിയിൽ ടച്ച് ബഡ്ഡിയെന്ന പേരിലുമിറങ്ങിയ ഗാനം സാമൂഹികമാധ്യമങ്ങളിൽ ട്രെൻഡിങ് ആണ്.
ഭോജ്പുരി നടനും ഗായകനുമായ പവൻ സിങ്ങും ഗാനരംഗത്തിലുണ്ട്. പവൻ സിങ്ങും ജോനിതയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നതും. വായു ശ്രീവാസ്തവയുടേതാണ് വരികൾ.ജോനിതയുടെ തകർപ്പൻ ചുവടുകൾ തന്നെയാണ് ഗാനരംഗത്തിന്റെ പ്രത്യേകത. മുമ്പ് പലതവണ സ്റ്റേജ് ഷോകളിൽ ഗാനത്തിനൊപ്പം കിടിലൻ ചുവടുകളിലൂടെ ആരാധകരെ ജോനിത കൈയിലെടുത്തിട്ടുണ്ട്. എ.ആർ. റഹ്‌മാന്റെ സംഗീതപരിപാടികളിലെ സ്ഥിരം സാന്നിധ്യമായ ജോനിതയുടെ ചുവടുകൾ സാമൂഹികമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടാറുണ്ട്.ഖൊരക്പുരിൽ നടന്ന ഓഡിയോ ലോഞ്ചിലാണ് ഗാനം പുറത്തുവിട്ടത്. അദിവി ശേഷും മൃണാൾ ഠാക്കൂറും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഏപ്രിൽ പത്തിന് പുറത്തിറങ്ങും. ചിത്രത്തിൽ റാണി എന്ന കഥാപാത്രമായാണ് ജോനിതയെത്തുന്നത്.
പഞ്ചാബി കുടുംബത്തിൽ ജനിച്ച ജോനിത കനേഡിയൻ പൗരയാണ്. ഷാരൂഖ് ഖാൻ ചിത്രം ‘ചെന്നൈ എക്‌സ്പ്രസി’ലൂടെയാണ് ജോനിത, പിന്നണി ഗാനരംഗത്തേക്കെത്തിയത്. ‘ഹൈവേ’ മുതൽ റഹ്‌മാന്റെ പാട്ടുകളിലെ സ്ഥിരം സാന്നിധ്യമായി. ‘ഒകെ കൺമണി’യിലെ മെന്റൽ മനതിൽ, സൂര്യയുടെ 24-ലെ മെയ് നീഗര, കാട്രു വെളിയിഡൈ എന്ന ചിത്രത്തിലെ അഴകിയേ, സർക്കാരിലെ ഒഎംജി പൊണ്ണ്, ബീസ്റ്റിലെ അറബിക് കൂത്ത്, വാരിസിലെ ജിമിക്കി പൊണ്ണ് തുടങ്ങിയവ ജോനിത ആലപിച്ച ശ്രദ്ധേയ ഗാനങ്ങളാണ്. മലയാളത്തിൽ ‘പതിനെട്ടാം പടി’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്.














