തന്റെ മകൾക്ക് ഡിഡിഎച്ച് (ഡെവലപ്മെന്റൽ ഡിസ്പ്ലാസിയ ഓഫ് ദി ഹിപ്) എന്ന രോഗമുണ്ടെന്ന് വെളിപ്പെടുത്തി നടൻ വരുൺ ധവാൻ. മകൾക്ക് നേരെ നടക്കാനോ ഓടാനോ സാധിക്കില്ലെന്നും ഇതിനുള്ള ചികിത്സ ഇന്ത്യയിൽ എല്ലായിടത്തും ലഭിക്കില്ലെന്നും വരുൺ ധവാൻ പറഞ്ഞു. ബി എ മാൻ യാർ എന്ന ചാറ്റ്‌ഷോയിൽ സംസാരിക്കവേയാണ് വരുൺ ഇക്കാര്യം പറഞ്ഞത്.
‘എന്റെ മകൾക്ക് ഡിഡിഎച്ച് ഉണ്ടെന്ന് കണ്ടെത്തി. ഈ അവസ്ഥയിൽ കുഞ്ഞിന്റെ ഒരു കാൽ മറ്റേ കാലിനേക്കാൾ ചെറുതായിരിക്കും. അവള്‍ക്ക് നേരെ നടക്കാനോ ഓടാനോ സാധിക്കില്ലായിരുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ, ജനിക്കുമ്പോൾ മുതൽ തന്നെ ഈ അവസ്ഥയ്ക്ക് നല്ല ചികിത്സ ലഭിക്കും. ഇന്ത്യയിൽ, ആ രീതിയിലുള്ള ചികിത്സ എല്ലായിടത്തും ലഭ്യമല്ല. ഈ ഒരു അവസ്ഥയെ കൃത്യമായി മനസിലാക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന ഡോക്ടര്‍മാര്‍ നമുക്കിവിടെയുണ്ട്. മകള്‍ ലാറയെ സംബന്ധിച്ച് രോഗം നേരത്തെ കണ്ടെത്താനും ചികിത്സ വളരെ പെട്ടന്ന് ആരംഭിക്കാനും സാധിച്ചു. കുഞ്ഞിന് സര്‍ജറിയൊന്നും ചെയ്യേണ്ടി വന്നില്ല. ആദ്യത്തെ ഒറ്റ നടപടിക്രമത്തിൽ തന്നെ ഇടുപ്പ് എല്ല് ശരിയായി.
പക്ഷേ അവള്‍ക്കൊരു സ്‌പൈക്ക കാസ്റ്റ് ഇടേണ്ടി വന്നു. ഏകദേശം രണ്ടര മാസത്തോളം അവള്‍ ആ പ്ലാസ്റ്ററിന് ഉള്ളിലായിരുന്നു. ശരിക്കും പ്രയാസമായ ഒരു അവസ്ഥയായിരുന്നു അത്. അനസ്‌തേഷ്യ നല്‍കി മയക്കി, എല്ലാം കഴിഞ്ഞതിന് ശേഷം അവള്‍ ഉണരുന്നത് ആ പ്ലാസ്റ്ററിന് ഉള്ളിലേക്കായികുന്നു. ഇപ്പോള്‍ പ്ലാസ്റ്റര്‍ മാറ്റി, അവള്‍ക്ക് ഭേദമായി. അതിനെക്കുറിച്ച് ഞാൻ ഒരു പുസ്തകം എഴുതാൻ ആഗ്രഹിക്കുന്നു. കുട്ടികളുടെ ചലനങ്ങൾ മാതാപിതാക്കൾ ശ്രദ്ധാപൂർവ്വം ശ്രദ്ധിക്കണമെന്നും കുട്ടിയുടെ വളർച്ചയുടെ ആദ്യ വർഷങ്ങളിൽ എന്തെങ്കിലും അസാധാരണത്വം സംശയിക്കുന്നുവെങ്കിൽ ഒരു ശിശുരോഗവിദഗ്ദ്ധനെ സമീപിക്കണം’, വരുണിന്റെ വാക്കുകൾ.
2024 ൽ ആണ് വരുൺ ധവാനും ഭാര്യ നടാഷക്കും മകൾ ജനിക്കുന്നത്. ലാറ എന്നാണ് മകളുടെ പേര്. വരുൺ ധവാനും നടാഷ ദലാലും 2021 ജനുവരി 24 നാണ് വിവാഹിതരാകുന്നത്. അലിബാഗിലെ ദി മാൻഷൻ ഹൗസിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്.














