മുല്ലൻപുർ ∙ ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ടീം വീണ്ടും വിവാദത്തിൽ. ഇത്തവണ ക്യാപ്റ്റൻ റിയാൻ പരാഗ് തന്നെയാണ് വിവാദ‘നായകൻ’. ഡ്രസിങ് റൂമിനുള്ളിൽ റിയാൻ പരാഗ് വേപ് (ഇ–സിഗരറ്റ്) ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ന്യൂ ചണ്ഡിഗഡിൽ നടന്ന രാജസ്ഥാൻ റോയൽസ്– പഞ്ചാബ് കിങ്സ് മത്സരത്തിനിടെയാണ് സംഭവം. രാജസ്ഥാൻ ഇന്നിങ്സിന്റെ 16–ാം ഓവറിൽ ബ്രോഡ്‌കാസ്റ്റ് ക്യാമറ ഡ്രസിങ് റൂമിനുള്ളിലെ ദൃശ്യങ്ങൾ കാണിച്ചപ്പോൾ വേപ് എന്നു തോന്നിക്കുന്ന ഒരു വസ്തു പരാഗ് കൈവശം വച്ചിരിക്കുന്നത് കണ്ടത്. പരാഗ് ഇതു സാവധാനം വലിക്കുന്നതും പുക പുറത്തേയ്ക്കു ഊതി വിടുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ പെട്ടെന്നു തന്നെ വ്യാപകമായി പ്രചരിക്കുകയും പരാഗിനെതിരെ നടപടി വേണമെന്ന് ആവശ്യമുയരുകയും ചെയ്തു.
രാജസ്ഥാൻ ചേസിങ്ങിന്റെ നിർണായക ഘട്ടത്തിൽ 16 പന്തിൽ 29 റൺസെടുത്ത് പരാഗ് പുറത്തായതിനു തൊട്ടുപിന്നാലെയാണ് സംഭവം നടന്നത്. സമ്മർദം കുറയ്ക്കാനാണ് താരം ഇതു ഉപയോഗിച്ചതെങ്കിൽ വളരെ ഗൗരവത്തോടെ ഇതിനെ കാണണമെന്നും അഭിപ്രായം ഉയർന്നു. വേപ്പിങ്ങിനെതിരെ വ്യക്തമായ പൊതു നിയമങ്ങളൊന്നുമില്ലെങ്കിലും സ്റ്റേഡിയങ്ങൾക്കുള്ളിലെ കളിക്കാരുടെ പെരുമാറ്റത്തിന് ബിസിസിഐ കർശനമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഡ്രസ്സിങ് റൂമുകളിലോ ഡഗൗട്ടുകളിലോ പുകയിലയോ അനുബന്ധ ഉൽപന്നങ്ങളോ ഉപയോഗിക്കുന്നത് ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകൾ പ്രകാരം നിരോധിച്ചിട്ടുണ്ട്. അതിനാൽ താരത്തിനെതിരെ അച്ചടക്ക നടപടിക്കു സാധ്യതയുണ്ട്.
സഞ്ജു സാംസന്റെ പിൻഗാമിയായി രാജസ്ഥാൻ റോയൽസിന്റെ സ്ഥിരം ക്യാപ്റ്റനായ 24 വയസ്സുകാരനായ പരാഗ്, നായകനെന്ന നിലയിൽ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലാണ് ഈ വിവാദവും ഉയരുന്നത്. 9 ഇന്നിങ്സുകളിൽനിന്ന് വെറും 117 റൺസ് മാത്രം നേടിയ താരത്തിന്റെ ക്യാപ്റ്റൻസിക്കെതിരെയും വിമർശനം ഉയരുന്നുണ്ട്. കൗമാരതാരം വൈഭവ് സൂര്യവംശി, പേസർ ജോഫ്ര ആർച്ചർ തുടങ്ങിയവരുടെ മിന്നും ഫോമിന്റെ കരുത്തിലാണ് രാജസ്ഥാൻ ആറു മത്സരങ്ങൾ ജയിച്ച് മൂന്നാം സ്ഥാനത്തെത്തിയത്. പഞ്ചാബിനെതിരായ മത്സരത്തിൽ ആറു വിക്കറ്റിനാണ് രാജസ്ഥാൻ ജയിച്ചത്. സീസണിൽ പഞ്ചാബിനെ തോൽപ്പിക്കുന്ന ആദ്യ ടീമായും രാജസ്ഥാൻ മാറി.
നേരത്തെ, ഏപ്രിൽ 10-ന് ഗുവാഹത്തിയിലെ എസിഎ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിനിടെ ഡഗൗട്ടിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് രാജസ്ഥാൻ റോയൽസ് ടീം മാനേജർ മാനേജർ റോമി ബിന്ദറിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ബിസിസിഐ അഴിമതിവിരുദ്ധ വിഭാഗമാണ് ബിന്ദറിന് ഒരു ലക്ഷം രൂപ പിഴ വിധിച്ചത്. കുറ്റം സമ്മതിച്ച റോമി ബിന്ദറിനെ ശാസിച്ചതായും ബിസിസിഐ അറിയിച്ചു. ഐപിഎലിൽ ടീം ഡ്രസിങ് റൂമിൽ മാനേജർക്ക് ഫോൺ ഉപയോഗിക്കാൻ അനുവാദമുണ്ടെങ്കിലും ഡഗ്ഔട്ടിൽ പാടില്ല. വാതുവയ്പ് തടയുന്നതിനാണിത്.














