കൽപറ്റ ∙ തസ്തിക നിലനിർത്താൻ വ്യാജമായി കുട്ടികളെ സ്കൂളിൽ ചേർത്ത അധ്യാപകർക്കെതിരെ നടപടിയില്ല. വയനാട് മീനങ്ങാടി ഗവ. എച്ച്എസ്എസിലാണ് അധ്യാപക തസ്തിക നിലനിർത്തുന്നതിനായി 16 കുട്ടികളെ വ്യാജമായി ചേർത്തത്. 9–ാം ക്ലാസിലെ 4 ഡിവിഷനുകളിലായി 4 വീതം കുട്ടികളെ അധികമായി ചേർക്കുകയായിരുന്നു.2025–26 അധ്യയനവർഷത്തിലെ ആറാം പ്രവൃത്തി ദിനത്തിനു ശേഷം ഇവരിലാരും ഒരുദിവസം പോലും സ്കൂളിൽ എത്തിയിട്ടില്ലെന്നു ജില്ലാ വിദ്യാഭ്യാസ ഓഫിസർ ഫെബ്രുവരി 18നും 19നും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സ്കൂളിൽ എത്താത്ത കുട്ടികൾക്ക് ക്ലാസ് അധ്യാപകർ ഹാജർ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.വ്യാജമായി ചേർത്ത കുട്ടികളുമായി അധികൃതർ ബന്ധപ്പെട്ടപ്പോഴാണ് അവരാരും സ്കൂളിൽ എത്തിയിട്ടില്ലെന്നു തെളിഞ്ഞത്. പിന്നാലെ, കുട്ടികളെ വ്യാജമായി ചേർത്ത 4 അധ്യാപകർക്കും ഫെബ്രുവരി അവസാനവാരം കാരണം കാണിക്കൽ നോട്ടിസ് നൽകിയെങ്കിലും തുടർനടപടികൾ വൈകുകയാണ്. വ്യാജമായി കുട്ടികളെ സ്കൂളിൽ ചേർക്കാൻ നേതൃത്വം നൽകിയ പ്രധാനാധ്യാപകനു സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. ഇടത് അധ്യാപക സംഘടനാ നേതാക്കളുടെ സമ്മർദത്തെത്തുടർന്നാണ് അച്ചടക്കനടപടി വൈകിയതെന്ന് ആരോപണമുയരുന്നുണ്ട്.














