ഭോപാൽ∙ ‘എനിക്കിവിടെ ശ്വാസംമുട്ടുന്നു. എന്നെ വീട്ടിലേക്കു കൊണ്ടുപോകാൻ നാളെ വരുമോ പ്ലീസ്’… മധ്യപ്രദേശിലെ ഭോപാലിൽ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ട ട്വിഷ ശർമ മാതാവിനയച്ച അവസാനത്തെ സന്ദേശങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു. ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ ട്വിഷയെ മേയ് 12നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭോപാൽ സ്വദേശി സമർഥ് സിങ്ങുമായി 2025 ഡിസംബറിലായിരുന്നു ട്വിഷയുടെ വിവാഹം. 2024ൽ ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.ട്വിഷയുടെ ശരീരത്തിൽ മുറിവുകളും ചതവുകളുമുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതിനിടെയാണ് കുടുംബജീവിതവുമായി ബന്ധപ്പെട്ട് ട്വിഷ മാനസിക സമ്മർദത്തിലായിരുന്നെന്നു സൂചിപ്പിക്കുന്ന സന്ദേശങ്ങൾ പുറത്തുവരുന്നത്. സന്തോഷകരമല്ലാത്ത ജീവിതത്തിൽ താൻ ‘കുടുങ്ങിപ്പോയി’ എന്നും ട്വിഷ അമ്മയോടും സുഹൃത്തുക്കളോടും പറയുന്നുണ്ട്.
‘എന്തിനാണ് എന്നെ ഭോപാലിലേക്ക് അയച്ചത്. സമർഥ് എന്നോടു സംസാരിക്കുന്നതുപോലുമില്ല. പഴയ നാടകം വീണ്ടും തുടങ്ങാനാണ് അയാൾ എന്നെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവന്നത്. എന്റെ ജീവിതം നരകതുല്യമായി. ഇവിടെനിന്ന് നാളെ എന്നെ കൊണ്ടുപോകാൻ വരൂ.’–ട്വിഷ വാട്സാപ്പിൽ അമ്മയ്ക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. ട്വിഷ ഗർഭം ധരിച്ചത് മറ്റാരുടെയോ കുഞ്ഞിനെയാണെന്ന് ഭർതൃവീട്ടുകാർ ആരോപിച്ചെന്നും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നുമുള്ള സൂചനകളും സന്ദേശത്തിലുണ്ട്.‘അയാളെന്നോടു ചോദിച്ചത് അത് ആരുടെ കുഞ്ഞാണെന്നാണ്. നിങ്ങൾ പറയുന്നു അത് അവഗണിക്കാൻ. എന്തൊരു സ്ത്രീയാണ് നിങ്ങൾ? അയാൾ എല്ലാ പരിധിയും ലംഘിച്ചുകഴിഞ്ഞു. എങ്ങനെയാണ് ഇയാൾക്കൊപ്പം ജീവിക്കുക’–എന്നും മറ്റൊരു സന്ദേശത്തിൽ ട്വിഷ അമ്മയോടു ചോദിക്കുന്നുണ്ട്.
താൻ ട്രാപ്പിൽ പെട്ടെന്നും നീയെങ്കിലും കെണിയിൽ പെടരുതെന്നും ഒരു സുഹൃത്തിനയച്ച സന്ദേശത്തിലും ട്വിഷ പറയുന്നു. ‘ വിവാഹം കഴിക്കാൻ തോന്നുന്നുവെന്നത് കൊണ്ടു മാത്രം വിവാഹം കഴിക്കരുത്. ആലോചിച്ചു തീരുമാനങ്ങളെടുക്കണം. ഞാൻ ട്രാപ്പിലായി. നീയെങ്കിലും പെടരുത്. ഇപ്പോൾ കൂടുതൽ പറയാനാവില്ല.’–മേയ് 7ന് ട്വിഷ സുഹൃത്തിന് അയച്ച സന്ദേശത്തിൽ പറഞ്ഞു.ട്വിഷയുടെ മരണത്തെത്തുടർന്ന് കുടുംബം മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ വസതിക്കു മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഡൽഹി എയിംസിൽ ട്വിഷയുടെ മൃതദേഹം വീണ്ടും പോസ്റ്റ് മോർട്ടം നടത്തണമെന്നായിരുന്നു ആവശ്യം. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃമാതാവ് ഗിരിബാല സിങ്ങും ട്വിഷയെ പീഡിപ്പിച്ചെന്ന ആരോപണവും പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്നുണ്ട്.














