സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ മാനന്തവാടിയില്‍ പ്രവര്‍ത്തമാരംഭിക്കുന്ന സബ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഉയര്‍ന്ന പലിശനിരക്കില്‍ വായ്പകള്‍ എടുത്ത് ബുദ്ധിമുട്ടുന്നവര്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രയോജനമാകും വിധം കുറഞ്ഞപലിശയില്‍ വായ്പകള്‍ ഉറപ്പാക്കുകയാണ് എസ്.സി-എസ്.ടി കോര്‍പറേഷന്‍.
ശുചീകരണ തൊഴിലാളികള്‍ക്കായി വായ്പ പദ്ധതി, 20000 ഗുണഭോക്താക്കള്‍ക്ക് വായ്പ, തൊഴില്‍ പരിശീലനം, സ്റ്റാര്‍ട്ട് അപ്പ് മിഷനുമായി സഹകരിച്ച് സ്റ്റാര്‍ട്ട് അപ്പ് വായ്പ പദ്ധതികള്‍ കോര്‍പറേഷന്‍ ആരംഭിക്കും. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വിഭാഗക്കാരായ സംരംഭകരുടെ ബിസിനസ് വിപുലീകരിക്കാന്‍ മുന്ന് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുന്ന സമൃദ്ധി കേരളം പദ്ധതി കോര്‍പറേഷന്‍ മുഖേനെ നടപ്പാക്കാന്‍ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി കുടിശ്ശികയുള്ള വായ്പകളില്‍ കുടിശ്ശിക തീര്‍പ്പാക്കാന്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രത്യാശ വായ്പ പദ്ധതി ആവിഷ്‌കരിച്ചു. കുടിശ്ശികയുള്ള വായ്പകള്‍ തീര്‍പ്പാക്കാന്‍ കാലപ്പഴക്കമനുസരിച്ച് 70 ശതമാനം വരെ പലിശയും പിഴപ്പലിശയിലും ഇളവ് നല്‍കി ഒറ്റത്തവണ കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതിയും കോര്‍പറേഷന്‍ നടപ്പിലാക്കുന്നുണ്ട്. കോര്‍പറേഷന്‍ മുഖേന 50000 മുതല്‍ 50 ലക്ഷം രൂപ വരെയാണ് വിവിധ പദ്ധതികള്‍ക്ക് വായ്പ അനുവദിക്കുന്നത്.
വിദേശ തൊഴിന് രണ്ട് ലക്ഷം,ആദിവാസി ശാക്തികരണ്‍ 50000 രൂപ മുതല്‍ രണ്ട് ലക്ഷം,മഹിള സമൃദ്ധിക്ക് ഒരു ലക്ഷം, മൈക്രോ ക്രെഡിറ്റിന് ഒരു ലക്ഷം, ലഘു വ്യവസായത്തിന് നാല് ലക്ഷം, ഭവന നിര്‍മാണത്തിന് 20 ലക്ഷം, വാഹനം 10 ലക്ഷം, വിദ്യാഭ്യാസ വായ്പയായി രണ്ട് ലക്ഷം,പെണ്‍മക്കളുടെ വിവാഹത്തിന് മൂന്നര ലക്ഷം, സര്‍ക്കാര്‍ ഉദ്യോഗസ്ഥ വ്യക്തിഗത വായ്പക്ക് നാല് ലക്ഷം, പെട്രോളിയം ഡീലര്‍മാര്‍ക്ക് 10 ലക്ഷം, പട്ടികവര്‍ഗ്ഗ സംരംഭത്തിന് നാല് ലക്ഷം, പ്രവാസി പുനരധിവാസം 20 ലക്ഷം, കുടുംബശ്രീ വനിതാ ശാക്തീകരണ പദ്ധതി – വ്യക്തിക്ക് ഒരു ലക്ഷം രൂപ, സിഡിഎസിന് പരമാവധി 40 ലക്ഷം, ഭവന പുനരുദ്ധാരണ അഞ്ച് ലക്ഷം രൂപ വരെയാണ് കോര്‍പറേഷന്‍ നല്‍കുന്ന വിവിധ വായ്പ പദ്ധതികള്‍.