യുവജന കമ്മീഷൻ അദാലത്തിൽ 8 പരാതികൾ തീര്‍പ്പാക്കിവിദേശ തൊഴിൽ തട്ടിപ്പുകൾ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിൽ യുവജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും ലഹരിക്കെതിരെ യുവജന പ്രാധാന്യമുള്ള ഇടങ്ങൾ കേന്ദ്രീകരിച്ച് ക്യാമ്പയിനുകൾ നടപ്പിലാക്കി വരുകയാണെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് പ്രയാസങ്ങളും പരാതികളും അറിയിക്കാൻ 1800 123 5310 എന്ന ടോൾഫ്രീ നമ്പർ ഒരുക്കിയിട്ടുണ്ടെന്നും കമ്മീഷൻ ചെയർമാൻ അറിയിച്ചു. മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ, സൈബർ തട്ടിവ്, ഗാർഹിക പീഢനം, തൊഴിൽ വിസ തട്ടിപ്പ്, വാഹന ഇൻഷുറൻസ് ലഭിക്കാത്തത്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ സർട്ടിഫിക്കറ്റ് തിരികെ ലഭിക്കുന്നത്, പി.എസ്.സി തുടങ്ങിയ വിഷയങ്ങളിലുള്ള പരാതികളാണ് ലഭിച്ചത്.
ജില്ലാ അദാലത്തിൽ 14 പരാതികൾ പരിഗണിച്ചു. എട്ടെണ്ണം തീര്‍പ്പാക്കിയപ്പോൾ ആറ് പരാതികൾ അടുത്ത സിറ്റിങിലേക്ക് മാറ്റി. പുതിയതായി മൂന്ന് പരാതികൾ കൂടി ലഭിക്കുകയും ചെയ്തു. കമ്മീഷൻ അംഗങ്ങളായ പി.സി ഷൈജു, പി. അനിഷ, പി.പി. രൺദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ കെ. ജയകുമാർ, പി.അഭിഷേക് എന്നിവർ അദാലത്തിൽ പങ്കെടുത്തു.














