ചെന്നൈ ∙ ദോഷം തീർക്കാമെന്നു വിശ്വസിപ്പിച്ച് മയക്കി ബിസിനസുകാരനിൽനിന്ന് 10 പവനോളം സ്വർണം കവർന്ന രണ്ടംഗ സംഘത്തിനായി പൊലീസ് അന്വേഷണം ശക്തമാക്കി. മിന്റ് സ്ട്രീറ്റിലെ ക്ഷേത്രത്തിൽ രാത്രി ദർശനം നടത്തി മടങ്ങുകയായിരുന്ന ദീപക് ജെയിനാണു തട്ടിപ്പിനിരയായത്. വീട്ടിലേക്കു പോകുന്ന വഴിയിൽ ഇദ്ദേഹത്തെ തടഞ്ഞുനിർത്തിയ തട്ടിപ്പുകാർ ദീപക്കിനു ദോഷങ്ങൾ ഉണ്ടെന്നു പറഞ്ഞു കയ്യിൽ പിടിച്ച് മന്ത്രങ്ങൾ ഉരുവിട്ടു.
പൂർണ ഫലം ലഭിക്കണമെങ്കിൽ ആഭരണങ്ങൾ അഴിച്ചു മാറ്റണമെന്നു നിർദേശിച്ചു. ഇതേത്തുടർന്നു 10 പവനോളം തൂക്കമുള്ള സ്വർണാഭരണങ്ങൾ അഴിച്ച് ബാഗിലിട്ടു. പിന്നീട് താൻ ബോധരഹിതനായി വീണെന്ന് ദീപക് നൽകിയ പരാതിയിൽ പറയുന്നു. തുടർന്നു തട്ടിപ്പുകാർ സ്വർണവുമായി കടന്നു. തട്ടിപ്പുകാർക്കായി ഇതര ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.














