തിരുവനന്തപുരം ∙ യാത്രക്കാർ മദ്യപിച്ചു ട്രെയിനിൽ കയറി അക്രമമുണ്ടാക്കുന്നതു തടയാൻ ബവ്റിജസ് കോർപറേഷൻ ഔട്ട്‍ലറ്റുകൾ അടച്ചുപൂട്ടണമെന്ന വിചിത്ര ആവശ്യവുമായി റെയിൽവേ. തിരുവനന്തപുരം മുതൽ തൃശൂർ വരെ അധികാരപരിധിയുള്ള റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽനിന്നാണു ബവ്കോയ്ക്കു കത്തുനൽകിയത്. സ്റ്റേഷനുകളുടെ 500 മീറ്റർ ദൂരപരിധിയിൽനിന്നു ബവ്കോ ഔട്ട്‍ലറ്റുകൾ മാറ്റണമെന്നാണ് ആവശ്യം.
കേരള എക്സ്പ്രസിലെ ജനറൽ കംപാർട്ട്മെന്റിൽനിന്നു യുവതിയെ തള്ളിയിട്ട സംഭവത്തിലാണു റെയിൽവേ ബവ്കോ ഔട്ട്ലറ്റുകളെ പ്രതിക്കൂട്ടിലാക്കുന്നത്. കഴിഞ്ഞ നവംബർ 2നു വർക്കലയിലായിരുന്നു സംഭവം. പ്രതിയായ യാത്രക്കാരൻ കോട്ടയത്തുനിന്നു മദ്യപിച്ചാണു ട്രെയിനിൽ കയറിയതെന്നു കണ്ടെത്തിയിരുന്നു. ഇത്തരം സാഹചര്യങ്ങളിലേക്കു നയിക്കുന്നതു റെയിൽവേ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന ബവ്കോ ഔട്ട്ലറ്റുകളാണെന്ന നിഗമനമാണു റെയിൽവേയുടേത്.
കേരളത്തിൽ പല റെയിൽവേ സ്റ്റേഷനുകൾക്കും സമീപം ബാറുകളും പ്രവർത്തിക്കുന്നുണ്ടെന്നിരിക്കെയാണു ബവ്കോയോടു മാത്രം നിർദേശം. ഇതിനിടെ, തൃശൂർ മുളങ്കുന്നത്തുകാവിലെ ബവ്കോ ഔട്ട്‍ലെറ്റിലേക്ക് ആളുകൾ പ്ലാറ്റ്ഫോം മറികടന്നു പോകുന്നതു ശല്യമാകുന്നെന്നും റെയിൽവേ സ്റ്റേഷൻ പരിസരത്തിരുന്നു മദ്യപിക്കുന്നെന്നും ചൂണ്ടിക്കാട്ടി മറ്റൊരു കത്ത് തൃശൂർ ആർപിഎഫ് ബവ്കോയ്ക്കു നൽകി.














