കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. ഛർദിയെ തുടർന്ന് ഒരാഴ്ചയായി സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.
രോഗം ബാധിച്ചത് എവിടെ നിന്നാണ് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വീട്ടിലെ കിണർ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നേരത്തേ മലിനമാകപ്പെട്ട കുളത്തിലെ വെള്ളത്തിലും മറ്റും കുളിച്ചവരിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കിൽ പിന്നീട് കിണർ വെള്ളം ഉപയോഗിച്ചവരിലും രോഗം സ്ഥിരീകരിക്കുന്ന അവസ്ഥ വന്നു.
കഴിഞ്ഞവർഷം മാത്രം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ നിരക്ക് ഇരുന്നൂറിനടുത്തുണ്ട്. നാൽപതിലേറെ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈ ഐ.സി.എം.ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേർന്നുള്ള ഫീൽഡുതല പഠനം ആരംഭിച്ചിരുന്നുവെങ്കിലും ഉറവിടം സംഭവിച്ച അവ്യക്തത ഇപ്പോഴും തുടരുകയാണ്.














