ലോകത്തെ കരയിച്ച പഞ്ചിനെ നിങ്ങൾ ഓർക്കുന്നില്ലേ? ഒരു പാവയും താങ്ങിപ്പിടിച്ച് ഒറ്റയ്ക്കിരിക്കുന്ന കുട്ടിക്കുരങ്ങനെ അങ്ങനെ പെട്ടെന്നാർക്കും മറക്കാൻ പറ്റില്ല. ഇപ്പോഴിതാ പഞ്ചിനൊരു കൂട്ടുകാരിയെ കിട്ടിയിരിക്കുകയാണ്. സോഷ്യൽമീഡിയയിൽ പഞ്ചും പഞ്ചിന്റെ കൂട്ടുകാരി മോമോ ചാനുമാണ് ചർച്ചാവിഷയം.
ജന്മം നൽകിയ അമ്മയും കൂട്ടരും അകറ്റിനിർത്തിയപ്പോഴാണ് ആ കുഞ്ഞിക്കുരങ്ങനെ ലോകം കണ്ടത്. സ്നേഹം കിട്ടാതെ ഉപേക്ഷിക്കപ്പെട്ട പഞ്ചിന് എല്ലാമായിരുന്നത് തന്റെ പാവ തന്നെയായിരുന്നു. മറ്റു കുരങ്ങുകൾ അക്രമിക്കുന്നതും മാറിപ്പോകുന്നതുമെല്ലാം പഞ്ചിനെ ഏറെ ഭയപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. കൂട്ടിനെത്തിയ പാവയുടെ മേൽ തലവച്ചുറങ്ങുന്ന പഞ്ച് എല്ലാവരെയും കരയിച്ചു. തന്നെക്കാൾ വലിയ പാവയെ വലിച്ചുകൊണ്ട് പോകുന്ന, ഊണിലും ഉറക്കത്തിലും അതിനെ കെട്ടിപ്പിടിച്ചിരുന്ന കുഞ്ഞിക്കുരങ്ങനെ കണ്ട് പലരും കണ്ണീരൊഴുക്കി.
ഇന്ന് പഞ്ച് ഒറ്റയ്ക്കല്ല. കോടിക്കണക്കിനു മനുഷ്യരുടെ സ്നേഹം പഞ്ചിനു കൂട്ടുണ്ട്. ജപ്പാനിലെ ഇച്ചിക്കാവ സിറ്റിയിലേക്ക് പഞ്ചിനെ കാണാൻ എത്തുന്നവരുടെ തിരക്ക് ഇതുവരെയും കുറഞ്ഞിട്ടില്ല.
പഞ്ചും അവന്റെ ഓറാങ്ങുട്ടാൻ പാവയും, പ്രിയപ്പെട്ട പരിപാലകരുടെയും വിഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ഇപ്പോൾ പഞ്ചിനെ ഒറ്റയ്ക്കു വിടാതെ, അവനൊപ്പം ഓടിക്കളിക്കുകയും തൊട്ടുരുമ്മി ഇരിക്കുകയും ചെയ്യുന്ന കൂട്ടുകാരിയെയും ആഘോഷിക്കുകയാണ് സോഷ്യൽ ലോകം.














