ബെംഗളൂരു∙ കർണാടകയിൽ ബിജെപി പ്രവർത്തകയെ പൊലീസുകാർ വസ്ത്രം വലിച്ചുകീറി മർദിച്ചെന്ന് ആരോപണം. കർണാടകയിലെ ഹുബ്ബള്ളിയിൽ ചൊവ്വാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്ത് ബസ്സിൽ കയറ്റിയപ്പോഴാണ് സംഭവം. പുരുഷ–വനിത പൊലീസുകാർ സ്ത്രീക്കു ചുറ്റും കൂടിനിൽക്കുന്നതിന്റെയും പിടിവലി നടക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നു. കസ്റ്റഡിയിലെടുക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ പൊലീസുകാർ മർദിക്കുകയും വസ്ത്രം വലിച്ചുകീറുകയുമായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം.
കർണാടകയിലെ കേശവ്പുർ റാണ പ്രദേശത്തെ എസ്ഐആറുമായി ബന്ധപ്പെട്ട് കോൺഗ്രസ്– ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് സംഭവത്തിലേക്കു വഴിതുറന്നതെന്നാണ് റിപ്പോർട്ട്. കോൺഗ്രസിന്റെ കോർപറേഷൻ അംഗം സുവർണ കല്ലകുണ്ട്‍ല നൽകിയ പരാതിയിലാണ് ബിജെപി പ്രവർത്തക വിജയലക്ഷ്മി ഹണ്ഡിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബിൽഒമാരെ സ്വാധീനിച്ച് വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്തെന്നാണ് വിജയലക്ഷ്മിക്കെതിരെ നൽകിയ പരാതി. നേരത്തെ കൊൺഗ്രസ് പ്രവർത്തകയായ വിജയലക്ഷ്മി അടുത്തിടെയാണ് ബിജെപിയിൽ ചേർന്നതെന്നാണ് വിവരം.
അതേസമയം ബിജെപി പ്രവർത്തക സ്വയം വസ്ത്രങ്ങൾ വലിച്ചു കീറുകയും പൊലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയുമായിരുന്നെന്ന് ഹുബ്ബള്ളി പൊലീസ് കമ്മിഷണർ ശശി കുമാർ അറിയിച്ചു. ‘‘മൂന്നു കേസുകളാണ് ഇവർക്കെതിരെ റജസ്റ്റർ ചെയ്തത്. പ്രദേശവാസിയായ ഒരാൾ നൽകിയ കൊലപാതക ശ്രമത്തിനുള്ള കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ തന്നെ ഈ സ്ത്രീയുടെ ഭാഗത്തുനിന്നും അവരുമായി ബന്ധപ്പെട്ട് ആളുകളുടെ ഭാഗത്തുനിന്നു പ്രശ്നങ്ങളുണ്ടായി. ഒരു പൊലീസുകാരനെ അവർ അടിച്ചു. തുടർന്ന് അവർ തന്നെയാണ് സ്വന്തം വസ്ത്രങ്ങൾ വലിച്ചു കീറിയത്. തുടർന്ന് ഒരു വനിത പൊലീസുകാരിയാണ് അവർക്ക് വസ്ത്രങ്ങൾ നൽകുകയും പ്രദേശവാസികളുടെ സഹായത്തോടെ അവരെ ധരിപ്പിക്കുകയും ചെയ്തത്. പൊലീസ് അവരോട് അപമര്യാദയായി പെരുമാറി എന്നത് തീർത്തും തെറ്റാണ്’’– ശശി കുമാർ പറഞ്ഞു.














