ലക്നൗ ∙ വിവാഹ സൽക്കാരത്തിനിടെ ചിക്കന്റെ ലെഗ്പീസിനെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് കൂട്ടത്തല്ലിൽ. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്. വിവാഹസൽക്കാരത്തിൽ വിളമ്പിയ ബിരിയാണിയിൽ ചിക്കൻ ലെഗ്പീസ് കിട്ടിയില്ലെന്ന് ആരോപിച്ച് വരന്റെ ബന്ധുക്കളാണ് ബഹളമുണ്ടാക്കിയത്.
ഇതോടെ വരന്റെ കൂട്ടരും ആതിഥേയരായ വധുവിന്റെ കൂട്ടരും വിവാഹവേദിയിൽ ഭക്ഷണം വിളമ്പുന്ന സ്ഥലത്ത് ഏറ്റുമുട്ടി. പിന്നാലെ വരനൊപ്പം എത്തിയവർ വിവാഹസൽക്കാരം നടക്കുന്നയിടത്തെ കസേരകളും മേശകളും തല്ലിത്തകർത്തു. പൊലീസെത്തിയത് രംഗം ശാന്തമാക്കിയത്.
‘കല്യാണത്തിന്റെ ആവേശത്തിൽ നിന്ന് ബിരിയാണിക്കായുള്ള ഗുസ്തിയിലേക്ക്. ഇത് ഇന്ത്യയിൽ മാത്രം’ എന്നാണ് വിഡിയോയെപ്പറ്റി സമൂഹമാധ്യമത്തിൽ വന്ന ഒരു കമന്റ്. ‘പൗരബോധമില്ല, ധാർമ്മിക വിദ്യാഭ്യാസവുമില്ല, കൂടെ തീവ്രമായ മാനസികാവസ്ഥയും. ഇതിന് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?’ എന്നാണ് മറ്റൊരാൾ കുറിച്ചത്.














